Zechariah 5 in Malayalam

1 ഞാൻ വീണ്ടും തല പൊക്കി നോക്കിയപ്പോൾ, പാറിപ്പോകുന്ന ഒരു ചുരുൾ കണ്ടു.

2 അവൻ എന്നോട്: “നീ എന്തു കാണുന്നു?” എന്നു ചോദിച്ചതിന്: “പാറിപ്പോകുന്ന ഒരു ചുരുൾ ഞാൻ കാണുന്നു; അതിന് ഇരുപതു മുഴം നീളവും പത്തു മുഴം വീതിയും ഉണ്ട്” എന്നു ഞാൻ ഉത്തരം പറഞ്ഞു.

3 അവൻ എന്നോടു പറഞ്ഞത്: “ഇതു സർവ്വദേശത്തിലേക്കും പുറപ്പെടുന്ന ശാപമാകുന്നു; മോഷ്ടിക്കുന്നവൻ എല്ലാം അതുപോലെ ഇവിടെനിന്നു പാറിപ്പോകും; സത്യം ചെയ്യുന്നവൻ എല്ലാം അതുപോലെ ഇവിടെനിന്നു പാറിപ്പോകും.

4 ‘ഞാൻ ആ ശാപത്തെ പുറപ്പെടുവിച്ചിട്ട് അതു കള്ളന്റെ വീട്ടിലേക്കും എന്റെ നാമത്തിൽ കള്ളസ്സത്യം ചെയ്യുന്നവന്റെ വീട്ടിലേക്കും ചെല്ലും; അത് അവന്റെ വീട്ടിനകത്തു താമസിച്ച്, വീടിനെ തടിയോടും കല്ലോടുംകൂടി നശിപ്പിച്ചുകളയും’ എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്.”

5 അനന്തരം എന്നോടു സംസാരിക്കുന്ന ദൂതൻ പുറത്തുവന്ന് എന്നോട്: “നീ തലപൊക്കി ഈ പുറപ്പെടുന്നത് എന്താകുന്നു എന്നു നോക്കുക” എന്നു പറഞ്ഞു.

6 “അതെന്ത്” എന്നു ഞാൻ ചോദിച്ചതിന്: “പുറപ്പെടുന്നതായ ഒരു ഏഫാ” എന്ന് അവൻ പറഞ്ഞു; “അതു സർവ്വദേശത്തിലും ഉള്ള അവരുടെ അകൃത്യം” എന്നും അവൻ പറഞ്ഞു.

7 പിന്നെ ഞാൻ വട്ടത്തിലുള്ള ഒരു ഈയ്യപ്പലക പൊങ്ങിപ്പോകുന്നതും അവിടെ ഏഫായുടെ നടുവിൽ ഒരു സ്ത്രീ ഇരിക്കുന്നതും കണ്ടു.

8 “ഇതു ദുഷ്ടതയാകുന്നു” എന്നു പറഞ്ഞ് ദൂതൻ അവളെ ഏഫായുടെ അകത്താക്കി ഈയ്യപ്പലകകൊണ്ട് അടച്ചു.

9 ഞാൻ പിന്നെയും തലപൊക്കി നോക്കിയപ്പോൾ, രണ്ടു സ്ത്രീകൾ പുറത്തു വരുന്നതു കണ്ടു; അവരുടെ ചിറകിൽ കാറ്റുണ്ടായിരുന്നു; അവർക്കു പെരുഞ്ഞാറയുടെ ചിറകുപോലെ ചിറകുണ്ടായിരുന്നു; അവർ ഭൂമിക്കും ആകാശത്തിനും മദ്ധ്യത്തിൽ ഏഫായെ പൊക്കിക്കൊണ്ടുപോയി.

10 എന്നോടു സംസാരിക്കുന്ന ദൂതനോട്: “അവർ ഏഫായെ എവിടേക്കു കൊണ്ടുപോകുന്നു?” എന്നു ഞാൻ ചോദിച്ചു.

11 അതിന് അവൻ: “ശിനാർദേശത്ത് അവർ അവൾക്ക് ഒരു വീടു പണിയുവാൻ പോകുന്നു; അതു തീർന്നാൽ അവളെ സ്വസ്ഥാനത്തു പാർപ്പിക്കും” എന്ന് എന്നോടു പറഞ്ഞു.