Ruth 3 in Malayalam

1 അനന്തരം അവളുടെ അമ്മാവിയമ്മയായ നൊവൊമി അവളോടു പറഞ്ഞത്: മകളേ, നിന്റെ നന്മക്കു വേണ്ടി ഞാൻ നിനക്ക് ഒരു വിശ്രാമസ്ഥലം അന്വേഷിക്കേണ്ടയോ?

2 നീ ചേർന്നിരുന്ന ബാല്യക്കാരത്തികളുടെ യജമാനനായ ബോവസ് നമ്മുടെ ബന്ധു അല്ലയോ? അവൻ ഇന്നു രാത്രി കളത്തിൽ യവം പാറ്റുന്നു.

3 ആകയാൽ നീ കുളിച്ചു തൈലം പൂശി നല്ല വസ്ത്രം ധരിച്ചു കളത്തിൽ ചെല്ലുക; എന്നാൽ അയാൾ തിന്നു കുടിച്ചു കഴിയുംവരെ നിന്നെ കാണരുത്.

4 അവൻ ഉറങ്ങുവാൻ പോകുമ്പോൾ കിടക്കുന്ന സ്ഥലം മനസ്സിലാക്കുക; എന്നിട്ട് അവന്റെ കാലിലെ പുതപ്പു മാറ്റി അവിടെ കിടന്നുകൊൾക; എന്നാൽ നീ എന്തു ചെയ്യേണമെന്നു അവൻ നിനക്കു പറഞ്ഞുതരും.

5 അതിന്നു അവൾ: നീ പറയുന്നതൊക്കെയും ഞാൻ ചെയ്യാം എന്നു അവളോടു പറഞ്ഞു.

6 അങ്ങനെ അവൾ കളത്തിൽ ചെന്ന് അമ്മാവിയമ്മ പറഞ്ഞതുപോലെ ഒക്കെയും ചെയ്തു.

7 ബോവസ് തിന്ന് കുടിച്ച് സന്തോഷഭരിതനായി, യവക്കൂമ്പാരത്തിന്റെ ഒരു വശത്ത് ചെന്ന് കിടന്നു; അവളും സാവധാനം ചെന്ന് അവന്റെ കാലിന്മേലുള്ള പുതപ്പു മാറ്റി അവിടെ കിടന്നു.

8 അർദ്ധരാത്രിയിൽ അവൻ ഞെട്ടിത്തിരിഞ്ഞു, തന്റെ കാല്ക്കൽ ഒരു സ്ത്രീ കിടക്കുന്നത് കണ്ടു. നീ ആരാകുന്നു എന്നു അവൻ ചോദിച്ചു.

9 ഞാൻ നിന്റെ ദാസിയായ രൂത്ത്; നിന്റെ പുതപ്പ് അടിയന്റെ മേൽ ഇടേണമേ; നീ അടുത്ത വീണ്ടെടുപ്പുകാരനാണല്ലോ എന്ന് അവൾ പറഞ്ഞു.

10 അതിന് അവൻ പറഞ്ഞതു: മകളേ, നീ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവൾ; ദരിദ്രന്മാരോ ധനവാന്മാരോ ആയ യൗവനക്കാരെ നീ പിന്തുടരാതിരിക്കുകയാൽ തുടക്കത്തേക്കാളും അധികം ദയ ഒടുവിൽ കാണിച്ചിരിക്കുന്നു.

11 ആകയാൽ മകളേ ഭയപ്പെടേണ്ടാ; നീ ചോദിക്കുന്നതൊക്കെയും ഞാൻ ചെയ്തുതരാം; നീ സ്വഭാവഗുണമുള്ള സ്ത്രീ എന്നു എന്റെ ജനമായ പട്ടണക്കാർക്ക് എല്ലാവർക്കും അറിയാം.

12 ഞാൻ നിന്റെ അടുത്ത ബന്ധു എന്നതു സത്യം തന്നേ; എങ്കിലും എന്നെക്കാൾ അടുത്ത ബന്ധുവായ ഒരു വീണ്ടെടുപ്പുകാരൻ നിനക്ക് ഉണ്ട്.

13 ഈ രാത്രി താമസിക്ക; നാളെ അവൻ നിനക്കു വീണ്ടെടുപ്പുകാരന്റെ ചുമതല നിർവഹിച്ചാൽ നന്ന്; അവൻ അതു ചെയ്യട്ടെ; അത് നിർവഹിപ്പാൻ അവന് മനസ്സില്ലെങ്കിലോ യഹോവയാണ ഞാൻ നിനക്കു ആ ചുമതല നിർവഹിച്ചുതരും; രാവിലെവരെ കിടന്നുകൊൾക.

14 അങ്ങനെ അവൾ രാവിലെവരെ അവന്റെ കാല്ക്കൽ കിടന്നു; ഒരു സ്ത്രീ കളത്തിൽ വന്നത് ആരും അറിയരുതെന്നു അവൻ പറഞ്ഞിരുന്നതുകൊണ്ട് ആളറിയാറാകുംമുമ്പെ അവൾ എഴുന്നേറ്റു.

15 നീ പുതച്ചിരിക്കുന്ന പുതപ്പു കൊണ്ടുവന്നു പിടിക്ക എന്നു അവൻ പറഞ്ഞു. അവൾ അതു പിടിച്ചപ്പോൾ അവൻ ആറു ഇടങ്ങഴി യവം അതിൽ അളന്നുകൊടുത്തു; അവൾ പട്ടണത്തിലേക്കു പോയി.

16 അവൾ അമ്മാവിയമ്മയുടെ അടുക്കൽ വന്നപ്പോൾ: നിന്റെ കാര്യം എന്തായി മകളേ എന്നു അവൾ ചോദിച്ചു; അയാൾ തനിക്കു ചെയ്തതൊക്കെയും അവൾ അറിയിച്ചു.

17 അമ്മാവിയമ്മയുടെ അടുക്കൽ വെറും കയ്യോടെ പോകരുത് എന്നു അവൻ എന്നോടു പറഞ്ഞു ഈ ആറു പറ യവവും എനിക്കു തന്നു എന്ന് അവൾ പറഞ്ഞു.

18 അതിന് അവൾ: എന്റെ മകളേ, ഈ കാര്യം എന്താകുമെന്ന് അറിയുവോളം നീ അനങ്ങാതിരിക്ക; ഇതിനു പരിഹാരം കാണുന്നതുവരെ അയാൾ സ്വസ്ഥമായിരിക്കയില്ല എന്നു പറഞ്ഞു.