Deuteronomy 29 in Malayalam

1 മോശെ യിസ്രയേൽ ജനത്തെ വിളിച്ചുകൂട്ടി പറഞ്ഞത് : “യഹോവ ഈജിപ്റ്റിൽ വച്ച് നിങ്ങൾ കാൺകെ ഫറവോനോടും അവന്റെ സകലഭൃത്യന്മാരോടും അവന്റെ സർവ്വദേശത്തോടും ചെയ്തതെല്ലാം നിങ്ങൾ കണ്ടുവല്ലോ.

2 നിങ്ങൾ കണ്ണുകൊണ്ട് കണ്ട വലിയ പരീക്ഷകളും അടയാളങ്ങളും മഹാത്ഭുതങ്ങളും തന്നെ.

3 എങ്കിലും തിരിച്ചറിയുന്ന ഹൃദയവും കാണുന്ന കണ്ണും കേൾക്കുന്ന ചെവിയും യഹോവ നിങ്ങൾക്ക് ഇന്നുവരെയും തന്നിട്ടില്ല.

4 ഞാൻ നാല്പതു സംവത്സരം നിങ്ങളെ മരുഭൂമിയിൽ നടത്തി; നിങ്ങൾ ധരിച്ചിരുന്ന വസ്ത്രം ജീർണ്ണിച്ചിട്ടില്ല; കാലിലെ ചെരിപ്പ് പഴകിയിട്ടും ഇല്ല.

5 യഹോവയായ ഞാൻ നിങ്ങളുടെ ദൈവം എന്ന് നിങ്ങൾ അറിയേണ്ടതിന് നിങ്ങൾ ഉണ്ടാക്കിയ അപ്പം തിന്നിട്ടില്ല, വീഞ്ഞും മദ്യവും കുടിച്ചിട്ടുമില്ല.

6 നിങ്ങൾ ഈ സ്ഥലത്തു വന്നപ്പോൾ ഹെശ്ബോൻ രാജാവായ സീഹോനും ബാശാൻ രാജാവായ ഓഗും നമ്മുടെനേരെ യുദ്ധത്തിന് പുറപ്പെട്ടുവന്നു.

7 എന്നാൽ നാം അവരെ തോല്പിച്ച്, അവരുടെ രാജ്യം പിടിച്ചടക്കി രൂബേന്യർക്കും ഗാദ്യർക്കും മനശ്ശെയുടെ പകുതിഗോത്രത്തിനും അവകാശമായി കൊടുത്തു.

8 ആകയാൽ നിങ്ങളുടെ പ്രവൃത്തികളിലെല്ലാം വിജയം ഉണ്ടാകേണ്ടതിന് ഈ നിയമത്തിന്റെ വചനങ്ങൾ പ്രമാണിച്ചു നടക്കുവിൻ.

9 ഇന്ന്, നിങ്ങളുടെ ഗോത്രത്തലവന്മാരും മൂപ്പന്മാരും പ്രമാണികളും യിസ്രായേൽപുരുഷന്മാരും യഹോവയുടെ സന്നിധിയിൽ നില്ക്കുന്നു.

10 നിങ്ങളോടൊപ്പം കുഞ്ഞുങ്ങൾ, ഭാര്യമാർ, നിന്റെ പാളയത്തിൽ വിറകു കീറുകയും വെള്ളം കോരുകയും ചെയ്യുന്ന പരദേശി എന്നിങ്ങനെ എല്ലാവരും നില്ക്കുന്നു.

11 ദൈവമായ യഹോവ നിന്നോട് അരുളിച്ചെയ്തതുപോലെയും, അബ്രാഹാം, യിസ്ഹാക്, യാക്കോബ് എന്നീ പിതാക്കന്മാരോട് സത്യം ചെയ്തതുപോലെയും ഇന്നു നിന്നെ തനിക്കു ജനമാക്കേണ്ടതിനും, യഹോവ നിനക്ക് ദൈവമായിരിക്കേണ്ടതിനും

12 യഹോവ ഇന്നു നിന്നോടു ചെയ്യുന്ന ഉടമ്പടിയിലേക്കും ആണയിലേക്കും പ്രവേശിക്കുവാൻ അവന്റെ സന്നിധിയിൽ നിൽക്കുന്നു.”

13 ഞാൻ ഈ ഉടമ്പടിയും ആണയും ചെയ്യുന്നത് നിങ്ങളോടു മാത്രമല്ല,

14 ഇന്നു നമ്മോടുകൂടി നമ്മുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ നില്ക്കുന്ന എല്ലാവരോടും, ഇവിടെ നമ്മോടു കൂടി ഇല്ലാത്തവരോടും കൂടിയാകുന്നു.

15 നാം ഈജിപ്റ്റ് ദേശത്ത് എങ്ങനെ വസിച്ചു എന്നും നിങ്ങൾ കടന്നുവന്ന ജനതകളുടെ നടുവിൽകൂടി എങ്ങനെ കടന്നു എന്നും നിങ്ങൾ അറിയുന്നുവല്ലോ?

16 അവരുടെ മ്ലേച്ഛതകളും അവരുടെ ഇടയിൽ ഉള്ള മരവും കല്ലും വെള്ളിയും പൊന്നും കൊണ്ടുള്ള വിഗ്രഹങ്ങളും നിങ്ങൾ കണ്ടിട്ടുണ്ട്.

17 ആ ജനതകളുടെ ദേവന്മാരെ സേവിക്കുവാനായി നമ്മുടെ ദൈവമായ യഹോവയെ വിട്ടുമാറുവാൻ മനസ്സുള്ള യാതൊരു പുരുഷനും സ്ത്രീയും കുലവും ഗോത്രവും നിങ്ങളിൽ ഉണ്ടാകരുത്; നഞ്ചും, കൈപ്പുമുള്ള ഫലം കായിക്കുന്ന യാതൊരുവേരും അരുത്.

18 അങ്ങനെയുള്ളവൻ ഈ ശാപവചനങ്ങൾ കേൾക്കുമ്പോൾ: “വരണ്ടതും നനവുള്ളതും ഒരുപോലെ നശിക്കേണ്ടതിന് ഞാൻ ഹൃദയകാഠിന്യത്തിൽ നടന്നാലും എനിക്കു സുഖം ഉണ്ടാകും” എന്നു പറഞ്ഞ് തന്റെ ഹൃദയത്തിൽ തന്നെത്താൻ അനുഗ്രഹിക്കും.

19 അവനോടു ക്ഷമിക്കുവാൻ മനസ്സുവരാതെ യഹോവയുടെ കോപവും തീക്ഷ്ണതയും ആ മനുഷ്യന്റെ നേരെ ജ്വലിക്കും; ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ശാപം സകലവും അവന്റെ മേൽ വരും; യഹോവ ആകാശത്തിൻകീഴിൽനിന്ന് അവന്റെ നാമം മായിച്ചുകളയും.

20 ഈ ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിരിക്കുന്ന നിയമത്തിലെ സകലശാപങ്ങൾക്കും തക്കവണ്ണം യഹോവ യിസ്രായേലിന്റെ സകലഗോത്രങ്ങളിൽനിന്നും അവനെ ദോഷത്തിനായി വേർതിരിക്കും.

21 നിങ്ങളുടെ ഭാവിതലമുറയിലെ മക്കളും, ദൂരദേശത്തുനിന്നു വരുന്ന അന്യനും, ദേശത്തിലെ ബാധകളും യഹോവ അവിടെ വരുത്തിയ രോഗങ്ങളും കാണും.

22 യഹോവ തന്റെ കോപത്തിലും ക്രോധത്തിലും സോദോം, ഗൊമോര, അദമ, സെബോയീം എന്നീ പട്ടണങ്ങളെ മറിച്ചുകളഞ്ഞതുപോലെ വിതയും കൊയ്ത്തും ഇല്ലാതെയും പുല്ലുപോലും മുളയ്ക്കാതെയും ഗന്ധകവും ഉപ്പും കത്തിയിരിക്കുന്ന ദേശമൊക്കെയും കാണുമ്പോൾ:

23 “യഹോവ ഈ ദേശത്തോട് ഇങ്ങനെ ചെയ്തതെന്ത്? ഈ മഹാക്രോധാഗ്നിയുടെ കാരണം എന്ത്?” എന്ന് സകലജനതകളും ചോദിക്കും.

24 ആ ചോദ്യത്തിന് മറുപടി എന്തെന്നാൽ: “അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ അവരെ ഈജിപ്റ്റ് ദേശത്തുനിന്ന് പുറപ്പെടുവിച്ചപ്പോൾ അവരോടു ചെയ്തിരുന്ന നിയമം അവർ ഉപേക്ഷിച്ചു;

25 അവർ അറിയുകയോ അവർക്ക് നിയമിച്ചുകിട്ടുകയോ ചെയ്തിട്ടില്ലാത്ത അന്യദൈവങ്ങളെ അവർ സേവിക്കുകയും നമസ്കരിക്കുകയും ചെയ്തു.

26 അതുകൊണ്ട് ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ശാപം ഈ ദേശത്തിന്മേൽ വരത്തക്കവണ്ണം യഹോവയുടെ കോപം അതിന്റെനേരെ ജ്വലിച്ചു.

27 യഹോവ കോപത്തോടും ക്രോധത്തോടും വലിയ വെറുപ്പോടുംകൂടി അവരെ അവരുടെ ദേശത്തുനിന്ന് പറിച്ചുകളയുകയും ഇന്നത്തെപ്പോലെ അവരെ മറ്റൊരു ദേശത്തേക്ക് തള്ളിവിടുകയും ചെയ്തു.

28 മറഞ്ഞിരിക്കുന്ന കാര്യങ്ങൾ നമ്മുടെ ദൈവമായ യഹോവയ്ക്കുള്ളതാകുന്നു; വെളിപ്പെട്ടിരിക്കുന്നവയോ നാം ഈ ന്യായപ്രമാണത്തിന്റെ സകലവചനങ്ങളും അനുസരിച്ചുനടക്കേണ്ടതിന് എന്നേക്കും നമുക്കും നമ്മുടെ മക്കൾക്കും ഉള്ളവയാകുന്നു.”