Ruth 1 in Malayalam

1 ന്യായാധിപന്മാർ യിസ്രയേലിൽ ഭരണം നടത്തിയ കാലത്ത് ഒരിക്കൽ ദേശത്തു ക്ഷാമം ഉണ്ടായി; യെഹൂദയിലെ ബേത്ത്ലഹേമിലുള്ള ഒരു ആൾ തന്റെ ഭാര്യയും രണ്ടു പുത്രന്മാരുമായി മോവാബ്‌ദേശത്ത് പാർപ്പാൻ പോയി.

2 അവൻ ബേത്ത്ലഹേമിൽ നിന്നുള്ള എഫ്രാത്യനായ എലീമേലെക്ക് ആയിരുന്നു. ഭാര്യക്കു നൊവൊമി എന്നും പുത്രന്മാർക്കു മഹ്ലോൻ എന്നും കില്യോൻ എന്നും പേർ. അവർ മോവാബ്‌ദേശത്ത് ചെന്നു അവിടെ താമസിച്ചു.

3 അനന്തരം നൊവൊമിയുടെ ഭർത്താവായ എലീമേലെക്ക് മരിച്ചു; അവളും രണ്ടു പുത്രന്മാരും ശേഷിച്ചു.

4 പുത്രന്മാർ മോവാബ്യസ്ത്രീകളെ വിവാഹം കഴിച്ചു; ഒരുത്തിക്കു ഒർപ്പാ എന്നും മറ്റവൾക്കു രൂത്ത് എന്നും പേർ; അവർ ഏകദേശം പത്തു സംവത്സരം അവിടെ പാർത്തു.

5 പിന്നെ മഹ്ലോനും കില്യോനും മരിച്ചു; അങ്ങനെ രണ്ടു പുത്രന്മാരുടെയും ഭർത്താവിന്റെയും മരണശേഷം ആ സ്ത്രീ മാത്രം ശേഷിച്ചു.

6 പിന്നീട് യഹോവ തന്റെ ജനത്തെ സന്ദർശിച്ചു ആഹാരം കൊടുത്തവിധം അവൾ മോവാബ്‌ദേശത്തുവെച്ചു കേട്ടു. അങ്ങനെ അവൾ മരുമക്കളോടുകൂടെ മോവാബ്‌ദേശം വിട്ടു മടങ്ങിപ്പോകുവാൻ ഒരുങ്ങി.

7 അങ്ങനെ അവൾ മരുമക്കളുമായി താമസസ്ഥലം വിട്ടു യെഹൂദാദേശത്തേക്കു മടങ്ങിപ്പോകുവാൻ യാത്രയായി.

8 അപ്പോൾ നൊവൊമി മരുമക്കൾ ഇരുവരോടും: നിങ്ങൾ അമ്മയുടെ ഭവനത്തിലേക്കു മടങ്ങിപ്പോകുവിൻ; മരിച്ചവരോടും എന്നോടും നിങ്ങൾ ചെയ്തതുപോലെ യഹോവ നിങ്ങളോടും കരുണ ചെയ്യുമാറാകട്ടെ.

9 നിങ്ങൾ വിവാഹിതരായി, ഓരോരുത്തരും തങ്ങളുടെ ഭർത്താവിന്റെ ഭവനത്തിൽ ആശ്വാസം പ്രാപിക്കേണ്ടതിന്നു യഹോവ നിങ്ങൾക്കു കൃപ നല്കുമാറാകട്ടെ എന്നു പറഞ്ഞു അവരെ ചുംബിച്ചു; അവർ ഉച്ചത്തിൽ കരഞ്ഞു.

10 അവർ അവളോടു: ഞങ്ങളും നിന്നോടുകൂടെ നിന്റെ ജനത്തിന്റെ അടുക്കൽ പോരുന്നു എന്നു പറഞ്ഞു.

11 അതിന്നു നൊവൊമി പറഞ്ഞതു: എന്റെ മക്കളേ, മടങ്ങിപ്പൊയ്ക്കൊൾവിൻ; എന്തിന്നു എന്നോടുകൂടെ പോരുന്നു? നിങ്ങൾക്കു ഭർത്താക്കന്മാരായിരിപ്പാൻ ഇനി എന്റെ ഉദരത്തിൽ പുത്രന്മാർ ഉണ്ടോ?

12 എന്റെ മക്കളേ, മടങ്ങിപ്പൊയ്ക്കൊൾവിൻ; ഒരു ഭർത്താവിനെ സ്വീകരിപ്പാൻ എനിക്കു പ്രായം കടന്നുപോയി; അല്ല, അങ്ങനെ ഞാൻ ആശിച്ചിട്ടു ഈ രാത്രി തന്നേ ഒരു പുരുഷന്നു ഭാര്യയായി പുത്രന്മാരെ പ്രസവിച്ചാലും

13 അവർക്കു പ്രായമാകുവോളം നിങ്ങൾ അവർക്കായിട്ടു കാത്തിരിക്കുമോ? നിങ്ങൾക്കു ഭർത്താക്കന്മാർ ഇല്ലാതിരിപ്പാൻ സാധിക്കുമോ? എന്റെ മക്കളേ അതു വേണ്ട; യഹോവയുടെ കൈ എനിക്ക് വിരോധമായി പുറപ്പെട്ടിരിക്കുകയാൽ നിങ്ങളെ ഓർത്ത് ഞാൻ വളരെ വ്യസനിക്കുന്നു.

14 അവർ പിന്നെയും ഉച്ചത്തിൽ കരഞ്ഞു; ഒർപ്പാ അമ്മാവിയമ്മയെ ചുംബിച്ചു പിരിഞ്ഞു; രൂത്തോ അവളെ വിട്ടുപിരിയാതെനിന്നു.

15 അപ്പോൾ അവൾ: നിന്റെ സഹോദരി തന്റെ ജനത്തിന്റെയും തന്റെ ദേവന്മാരുടെയും അടുക്കൽ മടങ്ങിപ്പോയല്ലോ; നീയും അങ്ങനെതന്നെ പൊയ്ക്കൊൾക എന്നു പറഞ്ഞു.

16 അതിന്നു രൂത്ത്: നിന്നെ വിട്ടുപിരിഞ്ഞു മടങ്ങിപ്പോകുവാൻ എന്നോടു പറയരുതേ; നീ പോകുന്നേടത്ത് ഞാനും പോകും; നീ പാർക്കുന്നേടത്ത് ഞാനും പാർക്കും; നിന്റെ ജനം എന്റെ ജനം, നിന്റെ ദൈവം എന്റെ ദൈവം.

17 നീ മരിച്ച് അടക്കപ്പെടുന്നേടത്ത് ഞാനും മരിച്ചു അടക്കപ്പെടും; മരണത്താലല്ലാതെ ഞാൻ നിന്നെ വിട്ടുപിരിഞ്ഞാൽ യഹോവ എന്നെ അധികമായി ശിക്ഷിക്കട്ടെ എന്നു പറഞ്ഞു.

18 തന്നോടുകൂടെ പോരുവാൻ അവൾ ഉറച്ചിരിക്കുന്നു എന്നു കണ്ടപ്പോൾ അവൾ അവളോടു സംസാരിക്കുന്നതു മതിയാക്കി.

19 അങ്ങനെ അവർ രണ്ടുപേരും ബേത്ത്ളഹേമിൽ എത്തിച്ചേർന്നു; അപ്പോൾ പട്ടണത്തിലുള്ള ജനം മുഴുവനും അവരെ കണ്ടു അതിശയിച്ചു; ഇവൾ നൊവൊമിയോ എന്നു സ്ത്രീജനം പറഞ്ഞു.

20 അവൾ അവരോടു പറഞ്ഞത്: നൊവൊമി എന്നല്ല മാറാ എന്നു എന്നെ വിളിപ്പിൻ; സർവ്വശക്തൻ എന്നോടു ഏറ്റവും കൈപ്പായി ഇടപെട്ടിരിക്കുന്നു.

21 ഞാൻ എല്ലാം ഉള്ളവളായി പോയി, ഒന്നുമില്ലാത്തവളായി യഹോവ എന്നെ മടക്കിവരുത്തിയിരിക്കുന്നു; യഹോവ എനിക്കു വിരോധമായി സാക്ഷീകരിക്കയും സർവ്വശക്തൻ എന്നെ ദുഃഖിപ്പിക്കയും ചെയ്തിരിക്കെ നിങ്ങൾ എന്നെ നൊവൊമി എന്നു വിളിക്കുന്നതു എന്ത്?

22 ഇങ്ങനെ നൊവൊമിയും മോവാബ്യസ്ത്രീയായ രൂത്ത് എന്ന മരുമകളും കൂടി മോവാബ് ദേശത്തു നിന്നു യവക്കൊയ്ത്തിന്റെ ആരംഭത്തിൽ ബേത്ത്ലഹേമിൽ എത്തി.