Revelation 21 in Malayalam

1 പിന്നെ ഞാൻ പുതിയ ഒരു ആകാശവും പുതിയ ഒരു ഭൂമിയും കണ്ട്; ഒന്നാമത്തെ ആകാശവും ഒന്നാമത്തെ ഭൂമിയും ഇല്ലാതെ ആയി; സമുദ്രവും ഇനിമേൽ ഇല്ല.

2 ഭർത്താവിനായി അണിയിച്ചൊരുക്കിയ മണവാട്ടിയെപ്പോലെ പുതിയ യെരൂശലേം എന്ന വിശുദ്ധനഗരം സ്വർഗ്ഗത്തിൽ, ദൈവസന്നിധിയിൽനിന്ന് തന്നേ, ഇറങ്ങി വരുന്നത് ഞാൻ കണ്ട്.

3 സിംഹാസനത്തിൽനിന്ന് ഒരു മഹാശബ്ദം പറയുന്നതായി ഞാൻ കേട്ടത്: ഇതാ, മനുഷ്യരോടു കൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ തന്നെ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും.

4 അവൻ അവരുടെ കണ്ണിൽ നിന്നു കണ്ണുനീർ എല്ലാം തുടച്ചുകളയും. ഇനിമേൽ മരണമോ ദുഃഖമോ കരച്ചിലോ വേദനയോ ഉണ്ടാവുകയില്ല; മുമ്പിലുണ്ടായിരുന്നത് കഴിഞ്ഞുപോയി.

5 സിംഹാസനത്തിൽ ഇരിക്കുന്നവൻ എന്നോട് പറഞ്ഞത്: ഇതാ, ഞാൻ സകലവും പുതിയതാക്കുന്നു. അവൻ എന്നോട് പറഞ്ഞത്: എഴുതുക; ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു.

6 പിന്നെയും അവൻ എന്നോട് അരുളിച്ചെയ്തത്: അത് സംഭവിച്ചുതീർന്നു; ഞാൻ അല്ഫയും ഓമേഗയും ആദിയും അന്തവും ആകുന്നു; ദാഹിക്കുന്നവന് ജിവനീരുറവിൽ നിന്നു സൗജന്യമായി ഞാൻ കൊടുക്കും.

7 ജയിക്കുന്നവൻ എല്ലാം അവകാശമാക്കും; ഞാൻ അവന് ദൈവവും അവൻ എനിക്ക് മകനുമായിരിക്കും.

8 എന്നാൽ ഭീരുക്കൾക്കും, അവിശ്വാസികൾക്കും, അറപ്പുണ്ടാക്കുന്നവർക്കും, കുലപാതകന്മാർക്കും, ദുർന്നടപ്പുകാർക്കും, ക്ഷുദ്രക്കാർക്കും, ബിംബാരാധികൾക്കും, ഭോഷ്കുപറയുന്ന ഏവർക്കും ഉള്ള പങ്ക്, തീയും ഗന്ധകം കത്തുന്ന തീപൊയ്കയിലത്രെ; ഇതു രണ്ടാമത്തെ മരണം.

9 അന്ത്യബാധകൾ ഏഴും നിറഞ്ഞ ഏഴ് പാത്രങ്ങൾ ഉണ്ടായിരുന്ന ഏഴ് ദൂതന്മാരിൽ ഒരുവൻ എന്റെ അടുക്കൽ വന്നു പറഞ്ഞത്: “ഇവിടെ വരിക, ഞാൻ കുഞ്ഞാടിന്റെ കാന്തയായ മണവാട്ടിയെ കാണിച്ചുതരാം.”

10 അവൻ എന്നെ ആത്മാവിൽ ഉയർന്നതും വലിയതും ആയ ഒരു മലയിൽ കൊണ്ടുപോയി, വിശുദ്ധ യെരൂശലേമെന്ന വലിയ നഗരം സ്വർഗ്ഗത്തിൽനിന്ന്, ദൈവസന്നിധിയിൽനിന്ന് തന്നേ, ദൈവമഹത്വത്തോടെ ഇറങ്ങി വരുന്നത് എനിക്ക് കാണിച്ചുതന്നു.

11 അതിന്റെ ജ്യോതിസ്സ് ഏറ്റവും വിലയേറിയ രത്നത്തിന് തുല്യമായി സ്ഫടികസ്വച്ഛമായുള്ള സൂര്യകാന്തംപോലെ ആയിരുന്നു.

12 അതിന് വലിയ ഉയരമുള്ള മതിലും പന്ത്രണ്ട് വാതിലുകളും, വാതിലുകളിൽ പന്ത്രണ്ട് ദൂതന്മാരും ഉണ്ട്; യിസ്രായേൽ മക്കളുടെ പന്ത്രണ്ട് ഗോത്രങ്ങളുടെയും പേരുകൾ വാതിലുകളിൽ കൊത്തീട്ടും ഉണ്ടായിരുന്നു.

13 കിഴക്ക് മൂന്നു വാതിലുകൾ, വടക്കു മൂന്നു വാതിലുകൾ, തെക്ക് മൂന്നു വാതിലുകൾ പടിഞ്ഞാറു മൂന്നു വാതിലുകൾ.

14 നഗരത്തിന്റെ മതിലിന് പന്ത്രണ്ട് അടിസ്ഥാനങ്ങളും അവയിൽ കുഞ്ഞാടിന്റെ പന്ത്രണ്ട് അപ്പൊസ്തലന്മാരുടെ പേരുകളും ഉണ്ട്.

15 എന്നോട് സംസാരിച്ചവന് നഗരത്തെയും അതിന്റെ വാതിലുകളെയും അതിന്റെ മതിലിനെയും അളക്കേണ്ടതിന് ഒരു സ്വർണ്ണകോൽ ഉണ്ടായിരുന്നു.

16 നഗരം സമചതുരമായി കിടക്കുന്നു; അതിന്റെ വീതിയും നീളവും സമം. അളവുകോൽകൊണ്ട് അവൻ നഗരത്തെ അളന്നു; ആയിരത്തിരുനൂറ് നാഴിക; അതിന്റെ നീളവും വീതിയും ഉയരവും സമം തന്നേ.

17 അവൻ അതിന്റെ മതിലും അളന്നു; നൂറ്റിനാല്പത്തിനാല് മുഴം ഘനം; മനുഷ്യന്റെ അളവിന് എന്നുവച്ചാൽ ദൂതന്റെ അളവിന് തന്നേ.

18 മതിലിന്റെ പണി സൂര്യകാന്തവും നഗരം സ്വച്ഛസ്ഫടികത്തിനൊത്ത തങ്കവും ആയിരുന്നു.

19 മതിലിന്റെ അടിസ്ഥാനങ്ങൾ സകലവിധ രത്നങ്ങളുംകൊണ്ട് അലങ്കരിച്ചിരുന്നു; ഒന്നാം അടിസ്ഥാനം സൂര്യകാന്തം രണ്ടാമത്തേത് നീലരത്നം, മൂന്നാമത്തേതു മാണിക്യം, നാലാമത്തേത് മരതകം,

20 അഞ്ചാമത്തേത് സ്ഫടികക്കല്ല്, ആറാമത്തേത് ചുവപ്പുകല്ല്, ഏഴാമത്തേത് ചന്ദ്രകാന്തം, എട്ടാമത്തേത് ഗോമേദകം, ഒമ്പതാമത്തേത് പുഷ്യരാഗം, പത്താമത്തേത് വൈഡൂര്യം, പതിനൊന്നാമത്തേത് പത്മരാഗം, പന്ത്രണ്ടാമത്തേത് സുഗന്ധിരത്നം.

21 പന്ത്രണ്ട് വാതിലുകളൂം പന്ത്രണ്ട് മുത്ത്; ഓരോ വാതിലും ഓരോ മുത്തുകൊണ്ടുള്ളതും നഗരത്തിന്റെ വീഥികൾ സ്വച്ഛസ്ഫടികത്തിന് തുല്യമായ തങ്കവും ആയിരുന്നു.

22 ഒരു ആലയവും നഗരത്തിൽ ഞാൻ കണ്ടില്ല; സർവ്വശക്തനായ ദൈവമായ കർത്താവും കുഞ്ഞാടും അതിന്റെ ആലയം ആകുന്നു.

23 ദൈവതേജസ്സ് നഗരത്തെ പ്രകാശിപ്പിച്ചിരുന്നതുകൊണ്ട് അതിൽ സൂര്യന്റേയോ ചന്ദ്രന്റേയോ ആവശ്യമില്ലായിരുന്നു; കുഞ്ഞാടും അതിന്റെ വിളക്കു ആകുന്നു.

24 രക്ഷിയ്ക്കപ്പെട്ട ജാതികൾ അതിന്റെ വെളിച്ചത്തിൽ നടക്കും; ഭൂമിയിലെ രാജാക്കന്മാർ അവരുടെ മഹത്വവും ബഹുമാനവും അതിലേക്ക് കൊണ്ടുവരും.

25 അതിന്റെ വാതിലുകൾ പകൽക്കാലത്ത് അടയ്ക്കുകയില്ല; രാത്രി അവിടെ ഇല്ലല്ലോ.

26 അവർ ജാതികളുടെ മഹത്വവും ബഹുമാനവും അതിലേക്ക് കൊണ്ടുവരും.

27 കുഞ്ഞാടിന്റെ ജീവപുസ്തകത്തിൽ പേർ എഴുതിയിരിക്കുന്നവരല്ലാതെ അശുദ്ധി ഉണ്ടാക്കുന്നതോ, ഏതെങ്കിലും ചതിവോ മ്ലേച്ഛതയോ പ്രവർത്തിക്കുന്നതോ ആയ ഒന്നും തന്നെ അതിൽ കടക്കുകയില്ല.