Psalm 9 in Malayalam

1 സംഗീതപ്രമാണിക്ക് പുത്രമരണരാഗത്തിൽ; ദാവീദിന്റെ ഒരു സങ്കീർത്തനം. ഞാൻ പൂർണ്ണഹൃദയത്തോടെ യഹോവയെ സ്തുതിക്കും; നിന്റെ അത്ഭുതങ്ങളെയെല്ലാം ഞാൻ വർണ്ണിക്കും.

2 ഞാൻ നിന്നിൽ സന്തോഷിച്ചുല്ലസിക്കും; അത്യുന്നതനായുള്ള യഹോവേ, ഞാൻ നിന്റെ നാമത്തെ കീർത്തിക്കും.

3 എന്റെ ശത്രുക്കൾ പിൻവാങ്ങുമ്പോൾ, നിന്റെ സന്നിധിയിൽ ഇടറിവീണ് നശിച്ചു പോകും.

4 നീ എന്റെ കാര്യവും വ്യവഹാരവും നടത്തിയിരിക്കുന്നു; നീ നീതിയോടെ വിധിച്ചുകൊണ്ട് സിംഹാസനത്തിൽ ഇരിക്കുന്നു;

5 നീ ജനതതികളെ ശാസിച്ച്, ദുഷ്ടനെ നശിപ്പിച്ചിരിക്കുന്നു; അവരുടെ നാമംപോലും നീ സദാകാലത്തേക്കും മായിച്ചുകളഞ്ഞു.

6 ശത്രുക്കൾ സദാകാലത്തേക്കും നശിച്ചിരിക്കുന്നു; അവരുടെ പട്ടണങ്ങളെയും നീ മറിച്ചുകളഞ്ഞിരിക്കുന്നു; അവയുടെ ഓർമ്മയും ഇല്ലാതെയായിരിക്കുന്നു.

7 എന്നാൽ യഹോവ എന്നേക്കും വാഴുന്നു; ന്യായവിധിക്കായി അവൻ സിംഹാസനം ഒരുക്കിയിരിക്കുന്നു.

8 അവൻ ലോകത്തെ നീതിയോടെ വിധിക്കും; ജനതതികൾക്ക് നേരോടെ ന്യായപാലനം ചെയ്യും.

9 യഹോവ പീഡിതന് ഒരു അഭയസ്ഥാനം; കഷ്ടകാലത്ത് ഒരഭയസ്ഥാനം തന്നെ.

10 നിന്റെ നാമത്തെ അറിയുന്നവർ നിന്നിൽ ആശ്രയിക്കും; യഹോവേ, നിന്നെ അന്വേഷിക്കുന്നവരെ നീ ഉപേക്ഷിക്കുന്നില്ലല്ലോ.

11 സീയോനിൽ വസിക്കുന്ന യഹോവയ്ക്ക് സ്തോത്രം പാടുവീൻ; അവന്റെ പ്രവൃത്തികളെ ജനതതിയുടെ ഇടയിൽ ഘോഷിപ്പീൻ.

12 രക്തപാതകത്തിന് പ്രതികാരം ചെയ്യുന്നവൻ അവരെ ഓർക്കുന്നു; എളിയവരുടെ നിലവിളി അവൻ മറക്കുന്നതുമില്ല.

13 യഹോവേ, എന്നോട് കരുണയുണ്ടാകണമേ; മരണവാതിലുകളിൽനിന്ന് എന്നെ ഉദ്ധരിക്കുന്നവനേ, എന്നെ പകയ്ക്കുന്നവരാൽ എനിക്കു നേരിടുന്ന കഷ്ടം നോക്കണമേ.

14 ഞാൻ സീയോൻപുത്രിയുടെ പടിവാതിലുകളിൽ നിന്നെ സ്തുതിച്ച് നിന്റെ രക്ഷയിൽ സന്തോഷിക്കേണ്ടതിനു തന്നെ.

15 ജനതകൾ അവർ ഉണ്ടാക്കിയ കുഴിയിൽ താണുപോയി; അവർ ഒളിച്ചുവെച്ച വലയിൽ അവരുടെ കാൽ തന്നെ അകപ്പെട്ടിരിക്കുന്നു.

16 യഹോവ തന്നെത്താൻ വെളിപ്പെടുത്തി ന്യായവിധി നടത്തിയിരിക്കുന്നു; ദുഷ്ടൻ സ്വന്തകൈകളുടെ പ്രവൃത്തിയിൽ കുടുങ്ങിയിരിക്കുന്നു. തന്ത്രിനാദം. സേലാ.

17 ദുഷ്ടന്മാരും ദൈവത്തെ മറക്കുന്ന സകലജനതതിയും പാതാളത്തിലേക്കു തിരിയും.

18 ദരിദ്രനെ എന്നേക്കും മറന്നു പോകുകയില്ല; സാധുക്കളുടെ പ്രത്യാശയ്ക്ക് എന്നും ഭംഗം വരുകയുമില്ല.

19 യഹോവേ, എഴുന്നേല്ക്കണമേ, മർത്യൻ പ്രബലനാകരുതേ; ജനതതികൾ നിന്റെ സന്നിധിയിൽ വിധിക്കപ്പെടുമാറാകട്ടെ.

20 യഹോവേ, തങ്ങൾ കേവലം മർത്യരാകുന്നു എന്ന് ജനതതികൾ അറിയേണ്ടതിന് അവർക്ക് ഭയം വരുത്തണമേ. സേലാ.