Matthew 9 in Malayalam

1 അവൻ പടകിൽ കയറി ഇക്കരയ്ക്ക് കടന്നു സ്വന്തപട്ടണത്തിൽ എത്തി.

2 അവിടെ ചിലർ കിടക്കമേൽ കിടക്കുന്ന ഒരു തളർവാതക്കാരനെ അവന്റെ അടുക്കൽ കൊണ്ടുവന്നു; യേശു അവരുടെ വിശ്വാസം കണ്ട് തളർവാതക്കാരനോട്: മകനേ, സന്തോഷവാനായിരിക്ക, നിന്റെ പാപങ്ങൾ മോചിക്കപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞു.

3 എന്നാൽ ശാസ്ത്രിമാരിൽ ചിലർ: ഇവൻ ദൈവദൂഷണം പറയുന്നു എന്നു പരസ്പരം പറഞ്ഞു.

4 യേശുവോ അവരുടെ നിരൂപണം ഗ്രഹിച്ചു: നിങ്ങൾ ഹൃദയത്തിൽ ദോഷം നിരൂപിക്കുന്നത് എന്ത്? നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു

5 എന്നു പറയുന്നതോ, എഴുന്നേറ്റ് നടക്ക എന്നു പറയുന്നതോ, ഏതാകുന്നു എളുപ്പം എന്നു ചോദിച്ചു.

6 എങ്കിലും ഭൂമിയിൽ പാപങ്ങളെ മോചിക്കുവാൻ മനുഷ്യപുത്രന് അധികാരം ഉണ്ട് എന്നു നിങ്ങൾ അറിയേണ്ടതിന് അവൻ പക്ഷവാതക്കാരനോട്: “എഴുന്നേൽക്ക, കിടക്ക എടുത്തു വീട്ടിൽ പോക” എന്നു പറഞ്ഞു.

7 ആ മനുഷ്യൻ എഴുന്നേറ്റ് വീട്ടിൽ പോയി.

8 പുരുഷാരം ഇതു കണ്ടപ്പോൾ ഭയപ്പെട്ടു മനുഷ്യർക്ക് ഇങ്ങനെയുള്ള അധികാരം കൊടുത്ത ദൈവത്തെ മഹത്വപ്പെടുത്തി.

9 യേശു അവിടെനിന്ന് പോകുമ്പോൾ മത്തായി എന്നു പേരുള്ള ഒരു മനുഷ്യൻ നികുതി പിരിക്കുന്ന സ്ഥലത്ത് ഇരിക്കുന്നത് കണ്ട്: എന്നെ അനുഗമിക്ക എന്നു അവനോട് പറഞ്ഞു; അവൻ എഴുന്നേറ്റ് അവനെ അനുഗമിച്ചു.

10 അവൻ വീട്ടിൽ ഭക്ഷണത്തിന് ഇരിക്കുമ്പോൾ വളരെ നികുതി പിരിവുകാരും പാപികളും വന്നു യേശുവിനോടും അവന്റെ ശിഷ്യന്മാരോടും കൂടെ പന്തിയിൽ ഇരുന്നു.

11 പരീശന്മാർ അത് കണ്ട് അവന്റെ ശിഷ്യന്മാരോട്: നിങ്ങളുടെ ഗുരു നികുതി പിരിവുകാരോടും പാപികളോടും കൂടെ ഭക്ഷിക്കുന്നത് എന്ത് എന്നു ചോദിച്ചു.

12 യേശു അത് കേട്ടപ്പോൾ: രോഗികൾക്കല്ലാതെ സൌഖ്യമുള്ളവർക്ക് വൈദ്യനെക്കൊണ്ട് ആവശ്യമില്ല;

13 യാഗത്തിലല്ല കരുണയിൽ അത്രേ ഞാൻ പ്രസാദിക്കുന്നു എന്നത് എന്താണ് അർത്ഥമാക്കുന്നത് എന്നു പോയി പഠിപ്പിൻ; ഞാൻ നീതിമാന്മാരെ അല്ല പാപികളെ മാനസാന്തരത്തിനായി വിളിക്കുവാൻ അത്രേ വന്നത് എന്നു പറഞ്ഞു.

14 പിന്നീട് യോഹന്നാന്റെ ശിഷ്യന്മാർ യേശുവിന്റെ അടുക്കൽ വന്നു: ഞങ്ങളും പരീശന്മാരും വളരെ ഉപവസിക്കുന്നു; നിന്റെ ശിഷ്യന്മാർ ഉപവസിക്കാത്തത് എന്ത് എന്നു ചോദിച്ചു.

15 യേശു അവരോട് പറഞ്ഞത്: മണവാളൻ കൂടെയുള്ളപ്പോൾ വിവാഹ പരിചാരകർക്ക് ദുഃഖിപ്പാൻ കഴിയുമോ?; മണവാളൻ അവരിൽനിന്ന് പിരിഞ്ഞുപോകേണ്ടുന്ന നാൾ വരും; അന്ന് അവർ ഉപവസിക്കും.

16 പുതിയ തുണി കഷണം ആരും പഴയ വസ്ത്രത്തിൽ ചേർത്ത് തുന്നാറില്ല; തുന്നിച്ചേർത്താൽ അതുകൊണ്ട് വസ്ത്രം കീറും; കീറൽ ഏറ്റവും വല്ലാതെയായി തീരും.

17 പുതു വീഞ്ഞ് പഴയ തുരുത്തിയിൽ പകരുമോ, ഒരിക്കലുമില്ല; പകർന്നാൽ തുരുത്തി പൊളിഞ്ഞു വീഞ്ഞ് ഒഴുകിപ്പോകും; തുരുത്തിയും നശിച്ചുപോകും. പുതുവീഞ്ഞ് പുതിയ തുരുത്തിയിലേ പകർന്നു വെയ്ക്കുകയുള്ളൂ; അങ്ങനെ രണ്ടും സുരക്ഷിതമായിരിക്കും.

18 യേശു ഇങ്ങനെ അവരോട് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു പ്രമാണി വന്നു അവനെ നമസ്കരിച്ചു: എന്റെ മകൾ ഇപ്പോൾ തന്നേ മരിച്ചുപോയി; എങ്കിലും നീ വന്നു അവളുടെമേൽ കൈ വെച്ചാൽ അവൾ ജീവിക്കും എന്നു പറഞ്ഞു.

19 യേശു എഴുന്നേറ്റ് ശിഷ്യന്മാരുമായി അവന്റെ കൂടെ ചെന്ന്.

20 ആ സമയത്ത് പന്ത്രണ്ട് വർഷമായിട്ട് രക്തസ്രവമുള്ള ഒരു സ്ത്രീ:

21 അവന്റെ വസ്ത്രം മാത്രം ഒന്ന് തൊട്ടാൽ എനിക്ക് സൌഖ്യം വരും എന്നു ഉള്ളിൽ പറഞ്ഞു, പിറകിൽ വന്നു അവന്റെ വസ്ത്രത്തിൽ തൊട്ടു.

22 യേശു തിരിഞ്ഞു അവളെ കണ്ടപ്പോൾ: മകളെ, ധൈര്യപ്പെടുക; നിന്റെ വിശ്വാസം നിന്നെ സൗഖ്യമാക്കിയിരിക്കുന്നു എന്നു പറഞ്ഞു; ക്ഷണത്തിൽ ആ സ്ത്രീക്ക് സൌഖ്യം വന്നു.

23 പിന്നെ യേശു പ്രമാണിയുടെ വീട്ടിൽ എത്തിച്ചേർന്നു; കുഴലൂതുന്നവരും ജനക്കൂട്ടവും അധികം ഒച്ചപ്പാടും, ബഹളവും ഉണ്ടാക്കുന്നത് കണ്ടിട്ട്:

24 മാറിപ്പോകുവിൻ; ബാലിക, മരിച്ചില്ല ഉറങ്ങുകയത്രേ എന്നു പറഞ്ഞു; അവരോ അവനെ നോക്കി പരിഹാസത്തോടെ ചിരിച്ചു.

25 അവൻ പുരുഷാരത്തെ പുറത്താക്കി അകത്ത് കടന്ന് ബാലികയുടെ കൈയ്ക്ക് പിടിച്ച്, ബാലിക എഴുന്നേറ്റ്.

26 ഈ വർത്തമാനം ആ ദേശത്തു ഒക്കെയും പരന്നു.

27 യേശു അവിടെനിന്ന് പോകുമ്പോൾ രണ്ടു കുരുടന്മാർ: ദാവീദ് പുത്രാ, ഞങ്ങളോടു കരുണ തോന്നേണമേ എന്നു നിലവിളിച്ചുകൊണ്ട് പിന്തുടർന്നു.

28 അവൻ വീട്ടിൽ എത്തിയപ്പോൾ കുരുടന്മാർ അവന്റെ അടുക്കൽ വന്നു. ഇതു ചെയ്‌വാൻ എനിക്ക് കഴിയും എന്നു നിങ്ങൾ വിശ്വസിക്കുന്നുവോ എന്നു യേശു ചോദിച്ചതിന്: അതെ, കർത്താവേ എന്നു അവർ പറഞ്ഞു.

29 അവൻ അവരുടെ കണ്ണുകളിൽ തൊട്ടു: നിങ്ങളുടെ വിശ്വാസംപോലെ നിങ്ങൾക്ക് ഭവിക്കട്ടെ എന്നു പറഞ്ഞു; ഉടനെ അവരുടെ കണ്ണ് തുറന്നു.

30 പിന്നെ യേശു: ഇത് ആരും അറിയാതിരിക്കുവാൻ നോക്കുവിൻ എന്ന് കർശനമായി കല്പിച്ചു.

31 അവരോ പുറപ്പെട്ടു ആ ദേശത്തിലൊക്കെയും ഈ വാർത്തയെ പരസ്യമാക്കി.

32 സൗഖ്യം പ്രാപിച്ചവർ പോകുമ്പോൾ ചിലർ ഭൂതഗ്രസ്തനായൊരു ഊമനെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു.

33 അവൻ ഭൂതത്തെ പുറത്താക്കിയ ശേഷം ഊമൻ സംസാരിച്ചു; “യിസ്രായേലിൽ ഇങ്ങനെ ഒരുനാളും കണ്ടിട്ടില്ല” എന്നു പുരുഷാരം അതിശയിച്ചു.

34 പരീശന്മാരോ: ഇവൻ ഭൂതങ്ങളുടെ തലവനെക്കൊണ്ട് ഭൂതങ്ങളെ പുറത്താക്കുന്നു എന്നു പറഞ്ഞു.

35 യേശു പട്ടണങ്ങളിലും ഗ്രാമങ്ങളിലും സഞ്ചരിക്കുകയും അവരുടെ പള്ളികളിൽ ഉപദേശിക്കുകയും രാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കുകയും സകലവിധദീനവും വ്യാധിയും സൌഖ്യമാക്കുകയും ചെയ്തു പോന്നു.

36 അവൻ പുരുഷാരത്തെ ഇടയനില്ലാത്ത ആടുകളെപ്പോലെ അസ്വസ്ഥരും ആകുലരുമായി കണ്ടിട്ട് അവരെക്കുറിച്ച് മനസ്സലിഞ്ഞ്, തന്റെ ശിഷ്യന്മാരോട്:

37 കൊയ്ത്ത് വളരെയുണ്ട് സത്യം, വേലക്കാരോ ചുരുക്കം;

38 ആകയാൽ കൊയ്ത്തിന്റെ യജമാനനോടു കൊയ്ത്തിലേക്ക് വേലക്കാരെ അയയ്ക്കേണ്ടതിന് അടിയന്തിരമായി പ്രാർത്ഥിക്കുവിൻ എന്നു പറഞ്ഞു.