Matthew 26 in Malayalam

1 യേശു ഈ വചനങ്ങൾ മുഴുവനും പറഞ്ഞു തീർന്നശേഷം ശിഷ്യന്മാരോട്:

2 രണ്ടു ദിവസം കഴിഞ്ഞിട്ട് പെസഹ വരുന്നു എന്നു നിങ്ങൾ അറിയുന്നുവല്ലോ; അന്ന് മനുഷ്യപുത്രനെ ക്രൂശിക്കുവാൻ ഏല്പിക്കും എന്നു പറഞ്ഞു.

3 അന്ന് മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും മഹാപുരോഹിതനായ കയ്യഫാവിന്റെ മണ്ഡപത്തിൽ വന്നു കൂടി,

4 യേശുവിനെ ഉപായത്താൽ പിടിച്ച് ഗൂഢമായി കൊല്ലുവാൻ ആലോചിച്ചു;

5 എങ്കിലും ജനത്തിൽ കലഹമുണ്ടാകാതിരിക്കുവാൻ പെരുന്നാളിൽ ആകരുത് എന്നു അവർ പറഞ്ഞു.

6 യേശു ബെഥാന്യയിൽ കുഷ്ഠരോഗിയായിരുന്ന ശീമോന്റെ വീട്ടിൽ മേശയ്ക്കഭിമുഖമായി ചാരി ഇരിക്കുമ്പോൾ

7 ഒരു സ്ത്രീ വിലയേറിയ പരിമളതൈലം നിറഞ്ഞ, വെൺകല്ലിൽ തീർത്ത ഭരണിയുമായി യേശുവിന്റെ അടുക്കൽ വന്നു, പരിമളതൈലം അവന്റെ തലയിൽ ഒഴിച്ചു.

8 ശിഷ്യന്മാർ അത് കണ്ടിട്ട് കോപത്തോടെ: ഈ വെറും ചെലവിന്റെ കാരണം എന്താണ്?

9 ഇതു വളരെ വിലയ്ക്ക് വിറ്റ് ദരിദ്രർക്ക് കൊടുക്കാമായിരുന്നുവല്ലോ എന്നു പറഞ്ഞു.

10 യേശു അത് അറിഞ്ഞ് അവരോട്: സ്ത്രീയെ അസഹ്യപ്പെടുത്തുന്നത് എന്ത്? അവൾ എങ്കൽ മനോഹരമായ പ്രവർത്തിയല്ലോ ചെയ്തതു.

11 ദരിദ്രർ എല്ലായ്പോഴും നിങ്ങളുടെ അടുക്കൽ ഉണ്ടല്ലോ; ഞാനോ എല്ലായ്പോഴും നിങ്ങളോടൊപ്പം ഇല്ലല്ലോ?

12 അവൾ ഈ തൈലം എന്റെ ദേഹത്തിന്മേൽ ഒഴിച്ചത് എന്റെ ശവസംസ്കാരത്തിനായി ചെയ്തതാകുന്നു.

13 ലോകത്തിൽ എങ്ങും, ഈ സുവിശേഷം പ്രസംഗിക്കുന്നിടത്തെല്ലാം, അവൾ ചെയ്തതും അവളുടെ ഓർമ്മയ്ക്കായി പ്രസ്താവിക്കും എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.

14 അന്ന് പന്തിരുവരിൽ ഒരുവനായ യൂദാ ഈസ്കര്യോത്താവ് മഹാപുരോഹിതന്മാരുടെ അടുക്കൽ ചെന്ന്:

15 ഞാൻ യേശുവിനെ നിങ്ങൾക്ക് ഏൽപ്പിച്ചു തന്നാൽ, നിങ്ങൾ എനിക്ക് എന്ത് തരുവാൻ മനസ്സുണ്ട് എന്നു ചോദിച്ചു? അവർ യൂദാ ഈസ്കര്യോത്താവിന് മുപ്പത് വെള്ളിക്കാശ് തൂക്കിക്കൊടുത്തു.

16 അന്നുമുതൽ യേശുവിനെ കാണിച്ചുകൊടുക്കുവാൻ അവൻ അവസരം അന്വേഷിച്ചു പോന്നു.

17 പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം നാളിൽ ശിഷ്യന്മാർ യേശുവിന്റെ അടുക്കൽ വന്നു: നീ പെസഹ കഴിക്കുവാൻ ഞങ്ങൾ ഒരുക്കേണ്ടത് എവിടെ എന്നു ചോദിച്ചു.

18 അതിന് അവൻ പറഞ്ഞത്: നിങ്ങൾ നഗരത്തിൽ ഒരുവന്റെ അടുക്കൽ ചെന്ന്: എന്റെ സമയം അടുത്തിരിക്കുന്നു; ഞാൻ എന്റെ ശിഷ്യരുമായി നിന്റെ അടുക്കൽ പെസഹ കഴിക്കും എന്നു ഗുരു പറയുന്നു എന്നു പറയുവിൻ.

19 ശിഷ്യന്മാർ യേശു നിർദ്ദേശിച്ചത് പോലെ ചെയ്തു പെസഹ തയ്യാറാക്കി.

20 സന്ധ്യയായപ്പോൾ യേശു പന്ത്രണ്ട് ശിഷ്യന്മാരോടുകൂടെ ഭക്ഷിക്കുവാൻ ഇരുന്നു.

21 അവർ ഭക്ഷിക്കുമ്പോൾ യേശു: നിങ്ങളിൽ ഒരുവൻ എന്നെ കാണിച്ചുകൊടുക്കും എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.

22 അപ്പോൾ അവർ അത്യന്തം ദുഃഖിച്ചു: തീർച്ചയായും ഞാനല്ലല്ലോ കർത്താവേ, ഞാനല്ലല്ലോ കർത്താവേ, എന്നു ഓരോരുത്തൻ ചോദിച്ചു തുടങ്ങി.

23 അവൻ ഉത്തരം പറഞ്ഞത്: എന്നോടുകൂടെ കൈ താലത്തിൽ മുക്കുന്നവൻ തന്നേ എന്നെ കാണിച്ചുകൊടുക്കും.

24 തന്നെക്കുറിച്ച് എഴുതിയിരിക്കുന്നതുപോലെ മനുഷ്യപുത്രൻ പോകും; മനുഷ്യപുത്രനെ കാണിച്ചുകൊടുക്കുന്ന മനുഷ്യനോ ഹാ കഷ്ടം; ആ മനുഷ്യൻ ജനിക്കാതിരുന്നു എങ്കിൽ അവന് നന്നായിരുന്നു.

25 അവനെ കാണിച്ചുകൊടുക്കുന്ന യൂദാ: ഞാനോ, റബ്ബീ, എന്നു പറഞ്ഞതിന്: നീ സ്വയം പറഞ്ഞുവല്ലോ എന്ന് അവൻ പറഞ്ഞു.

26 അവർ ഭക്ഷിക്കുമ്പോൾ യേശു അപ്പം എടുത്തു അനുഗ്രഹിച്ചു നുറുക്കി ശിഷ്യന്മാർക്ക് കൊടുത്തു: വാങ്ങി ഭക്ഷിക്കുവിൻ; ഇതു എന്റെ ശരീരം എന്നു പറഞ്ഞു.

27 പിന്നെ പാനപാത്രം എടുത്തു സ്തോത്രം അർപ്പിച്ച് അവർക്ക് കൊടുത്തു: ഇതിൽ നിന്നു എല്ലാവരും കുടിക്കുവിൻ.

28 ഇതു എന്റെ രക്തം ഉടമ്പടിക്കായുള്ളത് അനേകർക്കുവേണ്ടി പാപമോചനത്തിനായി ചൊരിയുന്നു;

29 എന്റെ പിതാവിന്റെ രാജ്യത്തിൽ നിങ്ങളോടുകൂടെ പുതുതായി കുടിക്കുംനാൾവരെ ഞാൻ മുന്തിരിവള്ളിയുടെ ഫലത്തിന്റെ ഈ അനുഭവത്തിൽ നിന്നു ഇനി കുടിക്കുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.

30 പിന്നെ അവർ സ്തോത്രാലാപനത്തിന് ശേഷം ഒലിവുമലയ്ക്ക് പുറപ്പെട്ടുപോയി.

31 യേശു അവരോട്: ഈ രാത്രിയിൽ ഞാൻ നിമിത്തം നിങ്ങൾ എല്ലാവരും വീണുപോകും; ഞാൻ ഇടയനെ വെട്ടും; ആട്ടിൻകൂട്ടങ്ങൾ എല്ലാം ചിതറിപ്പോകും എന്നു എഴുതിയിരിക്കുന്നുവല്ലോ.

32 എന്നാൽ ഞാൻ ഉയിർത്തെഴുന്നേറ്റശേഷം നിങ്ങൾക്ക് മുമ്പായി ഗലീലയ്ക്കു് പോകും.

33 അതിന് പത്രൊസ്: എല്ലാവരും അങ്ങ് നിമിത്തം വീണുപോയാലും ഞാൻ ഒരുനാളും വീഴുകയില്ല എന്നു ഉത്തരം പറഞ്ഞു.

34 യേശു അവനോട്: ഈ രാത്രിയിൽ കോഴി കൂകുംമുമ്പെ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും എന്നു ഞാൻ സത്യമായിട്ട് നിന്നോട് പറയുന്നു എന്നു പറഞ്ഞു.

35 നിന്നോട് കൂടെ മരിക്കേണ്ടിവന്നാലും ഞാൻ നിന്നെ തള്ളിപ്പറകയില്ല എന്നു പത്രൊസ് അവനോട് പറഞ്ഞു. അതുപോലെതന്നെ ശിഷ്യന്മാർ എല്ലാവരും പറഞ്ഞു.

36 അനന്തരം യേശു അവരുമായി ഗെത്ത്ശമന എന്നറിയപ്പെടുന്ന തോട്ടത്തിൽ വന്നു ശിഷ്യന്മാരോട്: ഞാൻ അവിടെ പോയി പ്രാർത്ഥിച്ചു വരുവോളം ഇവിടെ ഇരിപ്പിൻ എന്നു പറഞ്ഞു,

37 തന്നോടൊപ്പം പത്രൊസിനേയും സെബെദിപുത്രന്മാർ ഇരുവരെയും കൂട്ടിക്കൊണ്ട് ചെന്ന് ദുഃഖിച്ചും വ്യാകുലപ്പെട്ടും തുടങ്ങി:

38 എന്റെ ഉള്ളം മരണവേദനപോലെ അതിദുഃഖിതമായിരിക്കുന്നു; ഇവിടെ എന്നോടൊപ്പം ഉണർന്നിരിപ്പിൻ എന്നു അവരോട് പറഞ്ഞു.

39 പിന്നെ അവൻ അല്പം മുമ്പോട്ടുചെന്നു കവിണ്ണുവീണു: പിതാവേ, കഴിയും എങ്കിൽ ഈ പാനപാത്രം എങ്കൽ നിന്നു നീങ്ങിപ്പോകേണമേ; എങ്കിലും ഞാൻ ഇച്ഛിക്കുംപോലെ അല്ല, നീ ഇച്ഛിക്കുംപോലെ ആകട്ടെ എന്നു പ്രാർത്ഥിച്ചു.

40 പിന്നെ അവൻ ശിഷ്യന്മാരുടെ അടുക്കൽ വന്നു, അവർ ഉറങ്ങുന്നത് കണ്ട്, പത്രൊസിനോട്: എന്നോട് കൂടെ ഒരു നാഴികപോലും ഉണർന്നിരിപ്പാൻ നിങ്ങൾക്ക് കഴിഞ്ഞില്ലയോ?

41 പരീക്ഷയിൽ അകപ്പെടാതിരിക്കുവാൻ ഉണർന്നിരുന്നു പ്രാർത്ഥിക്കുവിൻ; ആത്മാവ് ഒരുക്കമുള്ളത്, ജഡമോ ബലഹീനമത്രേ എന്നു പറഞ്ഞു

42 രണ്ടാമതും പോയി: പിതാവേ, ഞാൻ കുടിക്കാതെ അത് നീങ്ങിക്കൂടാ എങ്കിൽ, നിന്റെ ഇഷ്ടം ആകട്ടെ എന്നു പ്രാർത്ഥിച്ചു.

43 അനന്തരം അവൻ വന്നു, അവർ കണ്ണിന് ഭാരം ഏറുകയാൽ പിന്നെയും ഉറങ്ങുന്നത് കണ്ട്.

44 അവരെ വിട്ടു മൂന്നാമതും പോയി ആ വചനം തന്നേ ചൊല്ലി പ്രാർത്ഥിച്ചു.

45 പിന്നെ ശിഷ്യന്മാരുടെ അടുക്കൽ വന്നു: ഇപ്പോഴും നിങ്ങൾ ഉറങ്ങി ആശ്വസിച്ചു കൊണ്ടിരിക്കുന്നുവോ? സമയം സമീപിച്ചിരിക്കുന്നു; മനുഷ്യപുത്രൻ പാപികളുടെ കയ്യിൽ ഏല്പിക്കപ്പെടുന്നു;

46 എഴുന്നേല്പിൻ, നമുക്കു പോകാം; ഇതാ, എന്നെ കാണിച്ചു കൊടുക്കുന്നവൻ അടുത്തെത്തിയിരിക്കുന്നു എന്നു പറഞ്ഞു.

47 അവൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ പന്തിരുവരിൽ ഒരുവനായ യൂദയും അവനോട് കൂടെ മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും അയച്ച വലിയൊരു പുരുഷാരവും വാളുകളും വടികളുമായി വന്നു.

48 യേശുവിനെ കാണിച്ചുകൊടുക്കുന്നവൻ അവർക്ക് ഒരു അടയാളം കൊടുത്തിരുന്നു; ഞാൻ ആരെ ചുംബിക്കുമോ അവൻ തന്നേ ആകുന്നു, അവനെ പിടിച്ചുകൊൾവിൻ എന്നുപറഞ്ഞു.

49 ഉടനെ അവൻ യേശുവിന്റെ അടുക്കൽ വന്നു: വന്ദനം റബ്ബീ, എന്നു പറഞ്ഞു അവനെ ചുംബിച്ചു.

50 യേശു അവനോട്: സ്നേഹിതാ, നീ വന്ന കാര്യം എന്ത് എന്നു പറഞ്ഞപ്പോൾ അവർ അടുത്തുവന്ന് യേശുവിന്മേൽ കൈ വെച്ച് അവനെ പിടിച്ച്.

51 അപ്പോൾ യേശുവിനോടു കൂടെയുള്ളവരിൽ ഒരുവൻ കൈനീട്ടി വാൾ ഊരി, മഹാപുരോഹിതന്റെ ദാസനെ വെട്ടി അവന്റെ കാത് അറുത്തു.

52 യേശു അവനോട്: വാൾ ഉറയിൽ ഇടുക; വാൾ എടുക്കുന്നവർ ഒക്കെയും വാളാൽ തന്നെ നശിച്ചുപോകും.

53 എന്റെ പിതാവിനോട് ഇപ്പോൾ തന്നേ പന്ത്രണ്ട് ലെഗ്യോനിലും അധികം ദൂതന്മാരെ എന്റെ അരികെ നിർത്തേണ്ടതിന് എനിക്ക് വിളിച്ചുകൂടാ എന്നു തോന്നുന്നുവോ?

54 എന്നാൽ ഇങ്ങനെ സംഭവിച്ചിരിക്കണം എന്നുള്ള തിരുവെഴുത്തുകൾക്ക് പിന്നെ എങ്ങനെ നിവൃത്തിവരും എന്നു പറഞ്ഞു.

55 ആ നാഴികയിൽ യേശു പുരുഷാരത്തോട്: ഒരു കൊള്ളക്കാരന്റെ നേരെ എന്നപോലെ നിങ്ങൾ എന്നെ പിടിപ്പാൻ വാളും വടിയുമായി വന്നിരിക്കുന്നു; ഞാൻ ദിവസേന ഉപദേശിച്ചുകൊണ്ട് ദൈവാലയത്തിൽ ഇരുന്നിട്ടും നിങ്ങൾ എന്നെ ബന്ധിച്ചില്ല.

56 എന്നാൽ ഇതു ഒക്കെയും പ്രവാചകന്മാരുടെ എഴുത്തുകൾ നിവൃത്തിയാകേണ്ടതിന് സംഭവിച്ചു എന്നു പറഞ്ഞു. അപ്പോൾ ശിഷ്യന്മാർ എല്ലാവരും അവനെ വിട്ടു ഓടിപ്പോയി.

57 യേശുവിനെ പിടിച്ചവരോ അവനെ മഹാപുരോഹിതനായ കയ്യഫായുടെ അടുക്കൽ ശാസ്ത്രിമാരും മൂപ്പന്മാരും ഒന്നിച്ചുകൂടിയിരുന്നിടത്തേക്ക് കൊണ്ടുപോയി.

58 എന്നാൽ പത്രൊസ് ദൂരത്ത് നിന്നും പിൻതുടർന്നു മഹാപുരോഹിതന്റെ അരമനയോളം ചെന്ന്, അകത്ത് കടന്ന് അവസാനം എന്താകും എന്ന് കാണ്മാൻ സേവകന്മാരോടുകൂടി ഇരുന്നു

59 മഹാപുരോഹിതന്മാരും ന്യായാധിപസംഘം ഒക്കെയും യേശുവിനെ കൊല്ലുവാനായി അവന്റെ നേരെ കള്ള സാക്ഷ്യം അന്വേഷിച്ചു;

60 കള്ള സാക്ഷികൾ പലരും വന്നിട്ടും ഒത്തുവന്നില്ല.

61 ഒടുവിൽ രണ്ടുപേർ വന്നു: ദൈവമന്ദിരം പൊളിച്ച് മൂന്നു ദിവസംകൊണ്ട് വീണ്ടും പണിവാൻ എനിക്ക് കഴിയും എന്നു ഇവൻ പറഞ്ഞു എന്നു അവരെ ധരിപ്പിച്ചു.

62 മഹാപുരോഹിതൻ എഴുന്നേറ്റ് അവനോട്: നിനക്ക് ഒരു ഉത്തരവും പറയുവാനില്ലേ? ഇവർ നിന്റെ നേരെ സാക്ഷ്യം പറയുന്നത് എന്ത് എന്നു ചോദിച്ചു.

63 യേശുവോ നിശബ്ദനായിരുന്നു. മഹാപുരോഹിതൻ പിന്നെയും അവനോട്: നീ ദൈവപുത്രനായ ക്രിസ്തുതന്നെയോ? പറക എന്നു ഞാൻ ജീവനുള്ള ദൈവത്തെക്കൊണ്ട് നിന്നോട് ആണയിട്ട് കൽപ്പിക്കുന്നു.

64 യേശു അവനോട്: നീ നിന്നോട് തന്നെ അത് പറഞ്ഞിരിക്കുന്നു; ഇനി മനുഷ്യപുത്രൻ സർവ്വാധികാരത്തിന്റെ വലത്തുഭാഗത്ത് ഇരിക്കുന്നതും ആകാശമേഘങ്ങളെ വാഹനമാക്കി വരുന്നതും നിങ്ങൾ കാണും എന്നു ഞാൻ പറയുന്നു.

65 ഉടനെ മഹാപുരോഹിതൻ വസ്ത്രം കീറി: ഇവൻ ദൈവദൂഷണം പറഞ്ഞു; ഇനി സാക്ഷികളെക്കൊണ്ട് നമുക്കു എന്ത് ആവശ്യം? നിങ്ങൾ ഇപ്പോൾ ദൈവദൂഷണം കേട്ടുവല്ലോ;

66 നിങ്ങൾക്ക് എന്ത് തോന്നുന്നു എന്നു ചോദിച്ചതിന്: അവൻ മരണയോഗ്യൻ എന്നു അവർ ഉത്തരം പറഞ്ഞു.

67 അപ്പോൾ അവർ അവന്റെ മുഖത്തു തുപ്പി, കന്നത്തടിച്ചു, ചിലർ അവനെ മുഷ്ടിചുരുട്ടി കുത്തി,

68 ക്രിസ്തുവേ, നിന്നെ തല്ലിയത് ആർ എന്നു ഞങ്ങളോടു പ്രവചിക്ക എന്നു പറഞ്ഞു.

69 എന്നാൽ പത്രൊസ് പുറത്തു മുറ്റത്ത് ഇരുന്നു. അവന്റെ അടുക്കൽ ഒരു വേലക്കാരി പെൺകുട്ടി വന്നു: നീയും ഗലീലക്കാരനായ യേശുവിനോടുകൂടെ ആയിരുന്നുവല്ലോ എന്നു പറഞ്ഞു.

70 അതിന് അവൻ: നീ പറയുന്നത് എന്ത് എന്ന് ഞാൻ അറിയുന്നില്ല എന്നു എല്ലാവരും കേൾക്കെ തള്ളിപ്പറഞ്ഞു.

71 പിന്നെ അവൻ പടിപ്പുരയിലേക്ക് പുറപ്പെടുമ്പോൾ മറ്റൊരു വേലക്കാരി പെൺകുട്ടി അവനെ കണ്ട് അവിടെയുള്ളവരോട്: ഇവനും നസറായനായ യേശുവിനോടു കൂടെയായിരുന്നു എന്നു പറഞ്ഞു

72 ആ മനുഷ്യനെ ഞാൻ അറിയുന്നില്ല എന്നു അവൻ രണ്ടാമതും ആണയോടെ തള്ളിപ്പറഞ്ഞു.

73 അല്പനേരം കഴിഞ്ഞിട്ട് അവിടെ നിന്നവർ അടുത്തുവന്നു പത്രൊസിനോട്: നീയും അവരുടെ കൂട്ടത്തിൽ ഉള്ളവൻ സത്യം; നിന്റെ ഉച്ചാരണവും അത് വ്യക്തമാക്കുന്നുവല്ലോ എന്നു പറഞ്ഞു.

74 അപ്പോൾ അവൻ: ആ മനുഷ്യനെ ഞാൻ അറിയുന്നില്ല എന്നു ശപിക്കുവാനും ആണയിടുവാനും തുടങ്ങി; ഉടനെ കോഴി കൂകി.

75 കോഴി കൂകും മുമ്പേ നീ മൂന്നു വട്ടം എന്നെ തള്ളിപ്പറയും എന്നു യേശു പറഞ്ഞ വാക്ക് പത്രൊസ് ഓർത്ത് പുറത്തുപോയി അതിദുഃഖത്തോടെ കരഞ്ഞു.