Jonah 1 in Malayalam

1 അമിത്ഥായുടെ മകനായ യോനെക്ക് യഹോവയുടെ അരുളപ്പാട് ഉണ്ടായത് ഇപ്രകാരമായിരുന്നു:

2 നീ മഹാനഗരമായ നീനെവേയിൽ ചെന്ന് അതിനു വിരോധമായി പ്രസംഗിക്ക. അവരുടെ ദുഷ്ടത എന്റെ സന്നിധിയിൽ എത്തിയിരിക്കുന്നു.

3 എന്നാൽ യോനാ യഹോവയുടെ വാക്കനുസരിച്ച് നിനവയിലേക്കു പോകാതെ യോപ്പ തുറമുഖത്തേക്കു ചെന്ന്, തർശീശിലേക്കു പോകുന്ന ഒരു കപ്പൽ കണ്ട് യാത്രകൂലി കൊടുത്ത് യഹോവയുടെ സന്നിധിയിൽനിന്നും തർശീശിലേക്കു പൊയ്ക്കളയുവാൻ അതിൽ കയറി.

4 യഹോവ സമുദ്രത്തിൽ ഒരു കൊടുങ്കാറ്റ് അടിപ്പിച്ചു; കടൽ ക്ഷോഭിച്ചു. കപ്പൽ തകർന്നുപോകുന്ന അവസ്ഥയായി.

5 കപ്പലിൽ ഉള്ളവർ ഭയപ്പെട്ട് ഓരോരുത്തൻ താന്താന്റെ ദേവനോട് നിലവിളിച്ചു; കപ്പലിന് ഭാരം കുറക്കേണ്ടതിന് അവർ അതിലെ ചരക്ക് കടലിൽ എറിഞ്ഞുകളഞ്ഞു. യോനയോ കപ്പലിന്റെ അടിത്തട്ടിൽ കിടന്ന് സുഖമായി ഉറങ്ങുകയായിരുന്നു.

6 കപ്പിത്താൻ അവന്റെ അടുക്കൽ വന്ന് അവനോട്: “നീ ഈ സമയത്തു ഉറങ്ങുന്നത് എന്ത്? എഴുന്നേറ്റ് നിന്റെ ദൈവത്തെ വിളിച്ചപേക്ഷിക്ക.നാം നശിച്ചുപോകാതെ പക്ഷെ ദൈവം നമ്മെ കടാക്ഷിക്കും.”

7 അനന്തരം അവർ: വരുവിൻ; ആരുടെ നിമിത്തം ഈ അനർത്ഥം നമ്മുടെ മേൽ വന്നിരിക്കുന്നു എന്നറിയേണ്ടതിന് നാം നറുക്കിടുക എന്ന് തമ്മിൽ തമ്മിൽ പറഞ്ഞു. അങ്ങനെ അവർ നറുക്കിട്ടു; യോനെക്ക് നറുക്കു വീണു.

8 അവർ അവനോട് “ആരുടെനിമിത്തം ഈ അനർത്ഥം നമ്മുടെമേൽ വന്നു എന്ന് നീ പറഞ്ഞുതരേണം; നിന്റെ തൊഴിൽ എന്ത്? നീ എവിടെനിന്നു വരുന്നു? നിന്റെ നാട് ഏത്? നീ ഏതു ജാതിക്കാരൻ?” എന്ന് ചോദിച്ചു.

9 അവൻ അവരോട് “ഞാൻ ഒരു എബ്രായൻ, കടലും കരയും ഉണ്ടാക്കിയ സ്വർഗ്ഗീയദൈവമായ യഹോവയെ ഞാൻ ഭജിച്ചുവരുന്നു” എന്നു പറഞ്ഞു.ദൈവകൽപ്പന ധിക്കരിച്ച് തിരുസന്നിധിയിൽനിന്ന് താൻ ഓടിപ്പോകയാണെന്ന് യോന അവരോട് പറഞ്ഞിരുന്നു.

10 അപ്പോൾ ആ പുരുഷന്മാർ അത്യന്തം ഭയപ്പെട്ട് അവനോട്: “നീ എന്തിന് അങ്ങനെ ചെയ്തു?” എന്ന് ചോദിച്ചു.

11 എന്നാൽ കടൽ മേല്ക്കുമേൽ അധികം ക്ഷോഭിച്ചതുകൊണ്ട് അവർ അവനോട്: “കടൽ ശാന്തമാവാൻ തക്കവണ്ണം ഞങ്ങൾ എന്തു ചെയ്യേണ്ടു?” എന്ന് ചോദിച്ചു.

12 അവൻ അവരോട്: “എന്നെ എടുത്ത് കടലിൽ ഇടുക; അപ്പോൾ കടൽ അടങ്ങും; എന്റെനിമിത്തം ഈ കടൽക്ഷോഭം ഉണ്ടായിരിക്കുന്നു എന്ന് ഞാൻ അറിയുന്നു” എന്നു പറഞ്ഞു.

13 യോനാ ഇങ്ങനെ പറഞ്ഞെങ്കിലും കപ്പൽ കരയ്ക്ക് അടുക്കേണ്ടതിന് അവർ ആഞ്ഞ് തണ്ടുവലിച്ചു; എങ്കിലും കടൽ വല്ലാതെ ക്ഷോഭിച്ചിരുന്നതിനാൽ അവർക്ക് അത് സാധിച്ചില്ല.

14 അവർ യഹോവയോടു നിലവിളിച്ചു: “അയ്യോ യഹോവേ, ഈ മനുഷ്യന്റെ ജീവൻനിമിത്തം ഞങ്ങൾ നശിച്ചുപോകരുതേ; എങ്കിലും നിർദ്ദോഷരക്തം ചൊരിയിച്ച കുറ്റം ഞങ്ങളുടെമേൽ വരുത്തരുതേ; യഹോവേ, നിനക്കു ഇഷ്ടമായതു നീ ചെയ്തിരിക്കുന്നുവല്ലോ” എന്നു പറഞ്ഞു.

15 പിന്നെ അവർ യോനയെ എടുത്ത് കടലിൽ ഇട്ടുകളകയും കടലിന്റെ കോപം അടങ്ങുകയും ചെയ്തു.

16 അപ്പോൾ അവർ യഹോവയെ അത്യന്തം ഭയപ്പെട്ട് യഹോവെക്കു യാഗം കഴിച്ചു; നേർച്ചകൾ നേർന്നു.

17 യോനയെ വിഴുങ്ങേണ്ടതിന്നു യഹോവ ഒരു വലിയ മത്സ്യത്തെ നിയോഗിച്ചിരുന്നു. യോനാ മൂന്നു രാവും മൂന്നു പകലും ആ മത്സ്യത്തിന്റെ വയറ്റിൽ കിടന്നു.