Jeremiah 36 in Malayalam

1 യോശീയാവിന്റെ മകൻ യെഹൂദാരാജാവായ യെഹോയാക്കീമിന്റെ നാലാം ആണ്ടിൽ യഹോവയിങ്കൽനിന്ന് യിരെമ്യാവിന് ഇപ്രകാരം അരുളപ്പാടുണ്ടായി:

2 “നീ ഒരു പുസ്തകച്ചുരുൾ വാങ്ങി ഞാൻ യോശീയാവിന്റെ കാലത്തു നിന്നോടു സംസാരിച്ചുതുടങ്ങിയ നാൾമുതൽ ഇന്നുവരെയും യിസ്രായേലിനെയും യെഹൂദയെയും സകലജനതകളെയുംകുറിച്ച് ഞാൻ നിന്നോട് അരുളിച്ചെയ്ത വചനങ്ങളെല്ലാം അതിൽ എഴുതുക.

3 ഒരുപക്ഷേ, യെഹൂദാഗൃഹം ഞാൻ അവർക്കു വരുത്തുവാൻ പോകുന്ന സകല അനർത്ഥത്തെയും കുറിച്ചു കേട്ടിട്ട് ഓരോരുത്തൻ അവനവന്റെ ദുർമ്മാർഗ്ഗം വിട്ടുതിരിയുവാനും ഞാൻ അവരുടെ അകൃത്യവും പാപവും ക്ഷമിക്കുവാനും ഇടവരും”.

4 അങ്ങനെ യിരെമ്യാവ് നേര്യാവിന്റെ മകൻ ബാരൂക്കിനെ വിളിച്ചു; യഹോവ യിരെമ്യാവിനോട് അരുളിച്ചെയ്ത സകലവചനങ്ങളും അവന്റെ വാമൊഴിപ്രകാരം ബാരൂക്ക് ഒരു പുസ്തകച്ചുരുളിൽ എഴുതി.

5 യിരെമ്യാവ് ബാരൂക്കിനോടു കല്പിച്ചത്: “ഞാൻ തടവിലാക്കപ്പെട്ടിരിക്കുന്നു; എനിക്കു യഹോവയുടെ ആലയത്തിൽ പോകുവാൻ കഴിവില്ല.

6 ആകയാൽ നീ ചെന്ന് എന്റെ വാമൊഴികേട്ട് എഴുതിയ ചുരുളിൽനിന്ന് യഹോവയുടെ വചനങ്ങളെ യഹോവയുടെ ആലയത്തിൽ ഉപവാസദിവസത്തിൽ തന്നെ ജനം കേൾക്കെ വായിക്കുക; അതതു പട്ടണങ്ങളിൽനിന്നു വരുന്ന എല്ലാ യെഹൂദയും കേൾക്കെ നീ അത് വായിക്കണം.

7 ഒരുപക്ഷേ അവർ യഹോവയുടെ മുമ്പിൽ വീണ് അപേക്ഷിച്ചുകൊണ്ട് ഓരോരുത്തൻ അവനവന്റെ ദുർമ്മാർഗ്ഗം വിട്ടുതിരിയും; യഹോവ ഈ ജനത്തിനു വിധിച്ചിരിക്കുന്ന കോപവും ക്രോധവും വലിയതാണല്ലോ”.

8 യിരെമ്യാപ്രവാചകൻ തന്നോടു കല്പിച്ചതുപോലെയെല്ലാം നേര്യാവിന്റെ മകനായ ബാരൂക്ക് ചെയ്തു; യഹോവയുടെ ആലയത്തിൽവച്ച് ആ പുസ്തകത്തിൽനിന്ന് യഹോവയുടെ വചനങ്ങൾ വായിച്ചു കേൾപ്പിച്ചു.

9 യോശീയാവിന്റെ മകൻ യെഹൂദാരാജാവായ യെഹോയാക്കീമിന്റെ അഞ്ചാം ആണ്ടിൽ, ഒമ്പതാം മാസത്തിൽ, അവർ യെരൂശലേമിലെ സകല ജനത്തിനും യെഹൂദാപട്ടണങ്ങളിൽനിന്ന് യെരൂശലേമിൽ വന്ന സകലജനത്തിനും യഹോവയുടെ മുമ്പാകെ ഒരു ഉപവാസം പ്രസിദ്ധമാക്കി,

10 അപ്പോൾ ബാരൂക്ക് യഹോവയുടെ ആലയത്തിൽ, യഹോവയുടെ ആലയത്തിന്റെ പുതിയ വാതിലിന്റെ പ്രവേശനത്തിങ്കൽ, മുകളിലെ മുറ്റത്ത്, രായസക്കാരനായ ശാഫാന്റെ മകൻ ഗെമര്യാവിന്റെ മുറിയിൽ വച്ച് ആ പുസ്തകത്തിൽനിന്ന് യിരെമ്യാവിന്റെ വചനങ്ങൾ സകല ജനത്തെയും വായിച്ചു കേൾപ്പിച്ചു.

11 ശാഫാന്റെ മകനായ ഗെമര്യാവിന്റെ മകൻ മീഖായാവ് യഹോവയുടെ വചനങ്ങളെല്ലാം പുസ്തകത്തിൽനിന്ന് വായിച്ചു കേട്ടപ്പോൾ

12 അവൻ രാജഗൃഹത്തിൽ രായസക്കാരന്റെ മുറിയിൽ ചെന്നു; അവിടെ സകലപ്രഭുക്കന്മാരും ഇരുന്നിരുന്നു; രായസക്കാരൻ എലീശാമായും ശെമയ്യാവിന്റെ മകൻ ദെലായാവും അഖ്ബോരിന്റെ മകൻ എൽനാഥാനും ശാഫാന്റെ മകൻ ഗെമര്യാവും ഹനന്യാവിന്റെ മകൻ സിദെക്കീയാവും ശേഷം പ്രഭുക്കന്മാരും തന്നെ.

13 ബാരൂക്ക് ജനത്തെ പുസ്തകം വായിച്ചുകേൾപ്പിച്ചപ്പോൾ, താൻ കേട്ടിരുന്ന വചനങ്ങളെല്ലാം മീഖായാവ് അവരോടു പ്രസ്താവിച്ചു.

14 അപ്പോൾ സകലപ്രഭുക്കന്മാരും കൂശിയുടെ മകനായ ശെലെമ്യാവിന്റെ മകനായ നഥന്യാവിന്റെ മകൻ യെഹൂദിയെ ബാരൂക്കിന്റെ അടുക്കൽ അയച്ചു: “നീ ജനത്തെ വായിച്ചുകേൾപ്പിച്ച പുസ്തകച്ചുരുൾ എടുത്തുകൊണ്ടു വരുക” എന്നു പറയിച്ചു; അങ്ങനെ നേര്യാവിന്റെ മകൻ ബാരൂക്ക് പുസ്തകച്ചുരുൾ എടുത്തുകൊണ്ട് അവരുടെ അടുക്കൽ വന്നു.

15 അവർ അവനോട്: “ഇവിടെ ഇരുന്ന് അത് വായിച്ചുകേൾപ്പിക്കുക” എന്നു പറഞ്ഞു; ബാരൂക്ക് വായിച്ചുകേൾപ്പിച്ചു.

16 ആ വചനങ്ങളെല്ലാം കേട്ടപ്പോൾ അവർ ഭയപ്പെട്ട് തമ്മിൽ തമ്മിൽ നോക്കി, ബാരൂക്കിനോട്: “ഈ വചനങ്ങളെല്ലാം ഞങ്ങൾ രാജാവിനെ അറിയിക്കും” എന്ന് പറഞ്ഞു.

17 “നീ ഈ വചനങ്ങളെല്ലാം എങ്ങനെയാകുന്നു എഴുതിയത്? അവൻ പറഞ്ഞുതന്നിട്ടോ? ഞങ്ങളോടു പറയുക” എന്ന് അവർ ബാരൂക്കിനോടു ചോദിച്ചു.

18 ബാരൂക്ക് അവരോട്: “അവൻ ഈ വചനങ്ങളെല്ലാം പറഞ്ഞുതന്നു; ഞാൻ മഷികൊണ്ട് പുസ്തകത്തിൽ എഴുതി” എന്നുത്തരം പറഞ്ഞു.

19 അപ്പോൾ പ്രഭുക്കന്മാർ ബാരൂക്കിനോട്: “പോയി നീയും യിരെമ്യാവും കൂടി ഒളിച്ചുകൊള്ളുക; നിങ്ങൾ എവിടെയാണെന്ന് ആരും അറിയരുത്” എന്നു പറഞ്ഞു.

20 അനന്തരം അവർ പുസ്തകച്ചുരുൾ രായസക്കാരനായ എലീശാമയുടെ മുറിയിൽ വച്ചശേഷം, അരമനയിൽ രാജാവിന്റെ അടുക്കൽ ചെന്ന് ആ വചനങ്ങളെല്ലാം രാജാവിനെ ബോധിപ്പിച്ചു.

21 രാജാവ് ചുരുൾ എടുത്തുകൊണ്ടു വരുവാൻ യെഹൂദിയെ അയച്ചു; അവൻ രായസക്കാരനായ എലീശാമയുടെ മുറിയിൽനിന്ന് അതെടുത്തു കൊണ്ടുവന്നു; യെഹൂദി അത് രാജാവിനെയും രാജാവിന്റെ ചുറ്റും നില്ക്കുന്ന സകലപ്രഭുക്കന്മാരെയും വായിച്ചു കേൾപ്പിച്ചു.

22 ഒമ്പതാം മാസത്തിലെ ആ ദിവസം രാജാവ് ഹേമന്തഗൃഹത്തിൽ ഇരിക്കുകയായിരുന്നു; അവന്റെ മുമ്പാകെ നെരിപ്പോട്ടിൽ തീ കത്തിക്കൊണ്ടിരുന്നു.

23 യെഹൂദി മൂന്നു നാലു ഭാഗം വായിച്ചുകഴിഞ്ഞപ്പോൾ രാജാവ് എഴുത്തുകാരന്റെ ഒരു കത്തികൊണ്ട് അത് മുറിച്ച് ചുരുൾ മുഴുവനും നെരിപ്പോട്ടിലെ തീയിൽ വെന്തുപോകുംവരെ നെരിപ്പോട്ടിൽ ഇട്ടുകൊണ്ടിരുന്നു.

24 രാജാവോ, ആ വചനങ്ങളെല്ലാം കേട്ട ഭൃത്യന്മാരിൽ ആരെങ്കിലുമോ, ഭയപ്പെടുകയോ വസ്ത്രം കീറുകയോ ചെയ്തില്ല.

25 “ചുരുൾ ചുട്ടുകളയരുതേ” എന്ന് എൽനാഥാനും ദെലായാവും ശെമര്യാവും രാജാവിനോട് അപേക്ഷിച്ചു എങ്കിലും അവൻ അവരുടെ അപേക്ഷ കേട്ടില്ല.

26 അനന്തരം ബാരൂക്ക് എന്ന എഴുത്തുകാരനെയും യിരെമ്യാപ്രവാചകനെയും പിടിക്കുവാൻ രാജാവ് രാജകുമാരനായ യെരഹ്മെയേലിനോടും അസ്രീയേലിന്റെ മകനായ സെരായാവിനോടും അബ്ദേലിന്റെ മകനായ ശെലെമ്യാവിനോടും കല്പിച്ചു; എന്നാൽ യഹോവ അവരെ ഒളിപ്പിച്ചു.

27 ചുരുളും ബാരൂക്ക് യിരെമ്യാവിന്റെ വാമൊഴിപ്രകാരം എഴുതിയിരുന്ന വചനങ്ങളും രാജാവ് ചുട്ടുകളഞ്ഞശേഷം, യഹോവയുടെ അരുളപ്പാട് യിരെമ്യാവിനുണ്ടായി:

28 “നീ മറ്റൊരു ചുരുൾ വാങ്ങി യെഹൂദാരാജാവായ യെഹോയാക്കീം ചുട്ടുകളഞ്ഞ മുമ്പിലത്തെ ചുരുളിൽ ഉണ്ടായിരുന്ന സകല വചനങ്ങളും അതിൽ എഴുതുക.

29 എന്നാൽ യെഹൂദാരാജാവായ യെഹോയാക്കീമിനോട് നീ പറയേണ്ടത്: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ബാബേൽരാജാവ് വന്ന് ഈ ദേശത്തെ നശിപ്പിച്ച്, മനുഷ്യനെയും മൃഗത്തെയും നശിപ്പിച്ചുകളയും എന്നു നീ അതിൽ എഴുതിയത് എന്തിന്’ എന്നു പറഞ്ഞ് നീ ആ ചുരുൾ ചുട്ടുകളഞ്ഞുവല്ലോ.

30 അതുകൊണ്ട് യെഹൂദാരാജാവായ യെഹോയാക്കീമിനെക്കുറിച്ച് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “അവന് ദാവീദിന്റെ സിംഹാസനത്തിൽ ഇരിക്കുവാൻ ഒരുത്തനും ഉണ്ടാവുകയില്ല; അവന്റെ ശവം പകൽ വെയിലും രാത്രിയിൽ മഞ്ഞും ഏല്ക്കുവാൻ എറിഞ്ഞുകളയും.

31 ഞാൻ അവനെയും അവന്റെ സന്തതിയെയും ഭൃത്യന്മാരെയും അവരുടെ അകൃത്യംനിമിത്തം സന്ദർശിക്കും; അവർക്കും യെരൂശലേം നിവാസികൾക്കും യെഹൂദാപുരുഷന്മാർക്കും വരുത്തുമെന്ന് ഞാൻ വിധിച്ചതും അവർ ശ്രദ്ധിക്കാത്തതുമായ സകല അനർത്ഥങ്ങളും ഞാൻ അവർക്കു വരുത്തും”.

32 അങ്ങനെ യിരെമ്യാവ് മറ്റൊരു ചുരുൾ എടുത്ത് നേര്യാവിന്റെ മകൻ ബാരൂക്ക് എന്ന എഴുത്തുകാരന്റെ കൈയിൽ കൊടുത്തു; അവൻ യെഹൂദാരാജാവായ യെഹോയാക്കീം തീയിൽ ഇട്ടു ചുട്ടുകളഞ്ഞ പുസ്തകത്തിലെ വചനങ്ങളെല്ലാം യിരെമ്യാവിന്റെ വാമൊഴിപ്രകാരം അതിൽ എഴുതി; അതുപോലെയുള്ള അനേകം വചനങ്ങളും ചേർത്തെഴുതുവാൻ സംഗതിവന്നു.