Jeremiah 14 in Malayalam

1 വരൾച്ചയെക്കുറിച്ച് യിരെമ്യാവിനുണ്ടായ യഹോവയുടെ വചനം.

2 “യെഹൂദാ വിലപിക്കുന്നു; അതിന്റെ വാതിലുകൾ തളരുന്നു; അവർ കരഞ്ഞുകൊണ്ട് നിലത്തിരിക്കുന്നു; യെരൂശലേമിന്റെ നിലവിളി പൊങ്ങുന്നു.

3 അവരുടെ കുലീനന്മാർ ഭൃത്യരെ വെള്ളത്തിന് അയയ്ക്കുന്നു; അവർ കുളങ്ങളുടെ അടുത്തു ചെന്ന്, വെള്ളം കാണാതെ ഒഴിഞ്ഞപാത്രങ്ങളോടെ മടങ്ങി വരുന്നു; അവർ ലജ്ജിച്ച് വിഷണ്ണരായി തല മൂടുന്നു.

4 ദേശത്തു മഴയില്ലാതെ നിലം ഉണങ്ങി വിണ്ടിരിക്കുന്നതിനാൽ, ഉഴവുകാർ ലജ്ജിച്ച് തല മൂടുന്നു.

5 മാൻപേട വയലിൽ പ്രസവിച്ചിട്ട് പുല്ല് ഇല്ലായ്കയാൽ കുട്ടിയെ ഉപേക്ഷിക്കുന്നു.

6 കാട്ടുകഴുത മൊട്ടക്കുന്നിന്മേൽ നിന്നുകൊണ്ട് കുറുനരികളെപ്പോലെ കിതയ്ക്കുന്നു; സസ്യങ്ങൾ ഇല്ലായ്കകൊണ്ട് അതിന്റെ കണ്ണു മങ്ങിപ്പോകുന്നു.

7 യഹോവേ, ഞങ്ങളുടെ അകൃത്യങ്ങൾ ഞങ്ങൾക്കു വിരോധമായി സാക്ഷീകരിക്കുന്നു എങ്കിൽ നിന്റെ നാമംനിമിത്തം പ്രവർത്തിക്കണമേ; ഞങ്ങളുടെ പിന്മാറ്റങ്ങൾ വളരെയാകുന്നു; ഞങ്ങൾ നിന്നോടു പാപം ചെയ്തിരിക്കുന്നു.

8 യിസ്രായേലിന്റെ പ്രത്യാശയും കഷ്ടകാലത്ത് അവന്റെ രക്ഷകനുമായുള്ള യഹോവേ, അവിടുന്ന് ദേശത്ത് ഒരു അപരിചിതനെപ്പോലെയും ഒരു രാത്രി പാർക്കുവാൻ മാത്രം കൂടാരം അടിക്കുന്ന വഴിപോക്കനെപ്പോലെയും ആയിരിക്കുന്നതെന്ത്?

9 പരിഭ്രാന്തനായ പുരുഷനെപ്പോലെയും രക്ഷിക്കുവാൻ കഴിയാത്ത വീരനെപ്പോലെയും ആയിരിക്കുന്നതെന്ത്? എന്നാലും യഹോവേ, അങ്ങ് ഞങ്ങളുടെ മദ്ധ്യത്തിൽ ഉണ്ട്; അവിടുത്തെ നാമം വിളിച്ചിരിക്കുന്ന ഞങ്ങളെ ഉപേക്ഷിക്കരുതേ!.

10 അവർ ഇങ്ങനെ അലഞ്ഞുനടക്കുവാൻ ഇഷ്ടപ്പെട്ട്, കാല് അടക്കിവച്ചതുമില്ല” എന്ന് യഹോവ ഈ ജനത്തെക്കുറിച്ച് അരുളിച്ചെയ്യുന്നു; അതുകൊണ്ട് യഹോവയ്ക്ക് അവരിൽ പ്രസാദമില്ല; അവിടുന്ന് ഇപ്പോൾ തന്നെ അവരുടെ അകൃത്യത്തെ ഓർത്ത് അവരുടെ പാപങ്ങളെ സന്ദർശിക്കും”.

11 യഹോവ എന്നോട്: “നീ ഈ ജനത്തിനുവേണ്ടി അവരുടെ നന്മയ്ക്കായി പ്രാർത്ഥിക്കരുത്;

12 അവർ ഉപവസിക്കുമ്പോൾ ഞാൻ അവരുടെ നിലവിളി കേൾക്കുകയില്ല; അവർ ഹോമയാഗവും ഭോജനയാഗവും അർപ്പിക്കുമ്പോൾ ഞാൻ അവയിൽ പ്രസാദിക്കുകയില്ല; ഞാൻ അവരെ വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മുടിച്ചുകളയും” എന്ന് അരുളിച്ചെയ്തു.

13 അതിനു ഞാൻ: “അയ്യോ, യഹോവയായ കർത്താവേ, നിങ്ങൾ വാൾ കാണുകയില്ല, നിങ്ങൾക്കു ക്ഷാമം ഉണ്ടാകുകയില്ല, ഞാൻ ഈ സ്ഥലത്ത് സ്ഥിരമായ സമാധാനം നിങ്ങൾക്കു നല്കും എന്നു പ്രവാചകന്മാർ അവരോടു പറയുന്നു” എന്ന് പറഞ്ഞു.

14 യഹോവ എന്നോട് അരുളിച്ചെയ്തത്: “പ്രവാചകന്മാർ എന്റെ നാമത്തിൽ വ്യാജം പ്രവചിക്കുന്നു; ഞാൻ അവരെ അയച്ചിട്ടില്ല, അവരോടു കല്പിച്ചിട്ടില്ല; അവരോടു സംസാരിച്ചിട്ടുമില്ല; അവർ വ്യാജദർശനവും പ്രശ്നവാക്യവും ഇല്ലാത്ത കാര്യവും സ്വന്തഹൃദയത്തിലെ വഞ്ചനയും നിങ്ങളോടു പ്രവചിക്കുന്നു”.

15 അതുകൊണ്ട് യഹോവ:” ഞാൻ അയയ്ക്കാതെ എന്റെ നാമത്തിൽ പ്രവചിക്കുകയും, ‘ഈ ദേശത്തു വാളും ക്ഷാമവും ഉണ്ടാവുകയില്ല’ എന്നു പറയുകയും ചെയ്യുന്ന പ്രവാചകന്മാരെക്കുറിച്ച് ഇപ്രകാരം അരുളിച്ചെയ്യുന്നു: വാൾകൊണ്ടും ക്ഷാമംകൊണ്ടും ആ പ്രവാചകന്മാർ മുടിഞ്ഞുപോകും;

16 അവരുടെ പ്രവചനം കേട്ട ജനം യെരൂശലേമിന്റെ വീഥികളിൽ ക്ഷാമവും വാളും ഹേതുവായി വീണുകിടക്കും; അവരെയും അവരുടെ ഭാര്യമാരെയും പുത്രന്മാരെയും പുത്രിമാരെയും കുഴിച്ചിടുവാൻ ആരും ഉണ്ടാവുകയില്ല; ഇങ്ങനെ ഞാൻ അവരുടെ ദുഷ്ടത അവരുടെമേൽ പകരും.

17 നീ ഈ വചനം അവരോടു പറയണം: എന്റെ കണ്ണിൽനിന്ന് രാവും പകലും ഇടവിടാതെ കണ്ണുനീർ ഒഴുകട്ടെ; എന്റെ ജനത്തിന്റെ പുത്രിയായ കന്യക കഠിനമായി തകർന്നും വ്യസനകരമായി മുറിവേറ്റും ഇരിക്കുന്നു.

18 വയലിൽ ചെന്നാൽ ഇതാ, വാൾകൊണ്ടു കൊല്ലപ്പെട്ടവർ; പട്ടണത്തിൽ ചെന്നാൽ ഇതാ, ക്ഷാമംകൊണ്ട് അവശരായവർ; പ്രവാചകനും പുരോഹിതനും ഒരുപോലെ അവർ അറിയാത്ത ദേശത്ത് അലഞ്ഞുനടക്കുന്നു.

19 നീ യെഹൂദയെ കേവലം ത്യജിച്ചുകളഞ്ഞുവോ? നിനക്കു സീയോനോട് വെറുപ്പു തോന്നുന്നുവോ? ഭേദമാകാത്തവണ്ണം അവിടുന്ന് ഞങ്ങളെ മുറിവേല്പിച്ചതെന്തിന്? ഞങ്ങൾ സമാധാനത്തിനായി കാത്തിരുന്നു; ഒരു ഗുണവും വന്നില്ല! രോഗശമനത്തിനായി കാത്തിരുന്നു; എന്നാൽ ഇതാ, കഷ്ടത!

20 യഹോവേ ഞങ്ങൾ ഞങ്ങളുടെ ദുഷ്ടതയും ഞങ്ങളുടെ പിതാക്കന്മാരുടെ അകൃത്യവും അറിയുന്നു; ഞങ്ങൾ അങ്ങയോടു പാപം ചെയ്തിരിക്കുന്നു.

21 അങ്ങയുടെ നാമം നിമിത്തം ഞങ്ങളെ തള്ളിക്കളയരുതേ; അങ്ങയുടെ മഹത്വമുള്ള സിംഹാസനത്തിനു അപമാനം വരുത്തരുതേ; ഞങ്ങളോടുള്ള അവിടുത്തെ ഉടമ്പടി ഓർക്കണമേ; അതിനു ഭംഗം വരുത്തരുതേ.

22 ജനതകളുടെ മിത്ഥ്യാമൂർത്തികളിൽ മഴ പെയ്യിക്കുവാൻ കഴിയുന്നവർ ഉണ്ടോ? അല്ല, ആകാശമോ മഴ നല്കുന്നത്? ഞങ്ങളുടെ ദൈവമായ യഹോവേ, അതു അങ്ങ് തന്നെയല്ലയോ? അങ്ങേയ്ക്കായി ഞങ്ങൾ കാത്തിരിക്കും; ഇവയെ ഒക്കെയും സൃഷ്ടിച്ചിരിക്കുന്നത് അവിടുന്നാണല്ലോ.