Isaiah 27 in Malayalam

1 അന്നാളിൽ യഹോവ കടുപ്പവും വലിപ്പവും ബലവും ഉള്ള തന്റെ വാൾകൊണ്ടു വിദ്രുതസർപ്പമായ ലിവ്യാഥാനെയും വക്രസർപ്പമായ ലിവ്യാഥാനെയും ശിക്ഷിക്കും; സമുദ്രത്തിലെ മഹാസർപ്പത്തെ അവൻ കൊന്നുകളയും.

2 അന്നു നിങ്ങൾ മനോഹരമായ ഒരു മുന്തിരിത്തോട്ടത്തെപ്പറ്റി പാട്ടു പാടുവിൻ.

3 “യഹോവയായ ഞാൻ അതിനെ സൂക്ഷിക്കും; നിമിഷംപ്രതി ഞാൻ അതിനെ നനയ്ക്കും; ആരും അതിനെ നശിപ്പിക്കാതിരിക്കേണ്ടതിനു ഞാൻ അതിനെ രാവും പകലും സൂക്ഷിക്കും.

4 ക്രോധം എനിക്കില്ല; യുദ്ധത്തിൽ മുള്ളുകളും മുൾച്ചെടികളും എനിക്കു വിരോധമായിരുന്നെങ്കിൽ കൊള്ളാമായിരുന്നു; ഞാൻ അവയുടെ നേരെ ചെന്ന് അവയെ ആകപ്പാടെ ചുട്ടുകളയുമായിരുന്നു.

5 അല്ലെങ്കിൽ അവൻ എന്നെ അഭയം പ്രാപിച്ച് എന്നോടു സമാധാനം ചെയ്തുകൊള്ളട്ടെ; അതേ, അവൻ എന്നോടു സമാധാനം ചെയ്തുകൊള്ളട്ടെ.”

6 വരുംകാലത്ത് യാക്കോബ് വേരൂന്നുകയും യിസ്രായേൽ തളിർത്തുപൂക്കുകയും അങ്ങനെ ഭൂതലത്തിന്റെ ഉപരിഭാഗം ഫലപൂർണ്ണമാവുകയും ചെയ്യും.

7 യിസ്രായേലിനെ അടിച്ചവരെ അടിച്ചതുപോലെയോ യഹോവ യിസ്രായേലിനെ അടിച്ചത്? യിസ്രായേലിനെ കൊന്നവരെ കൊന്നതുപോലെയോ അവൻ കൊല്ലപ്പെട്ടിരിക്കുന്നത്?

8 അവരെ ഉപേക്ഷിച്ചതിനാൽ അവിടുന്ന് അല്പമായിട്ട് അവളോടു വാദിച്ചു; കിഴക്കൻ കാറ്റുള്ള നാളിൽ അവൻ കൊടുങ്കാറ്റുകൊണ്ടു പാറ്റിക്കളഞ്ഞു.

9 ഇതുകൊണ്ട് യാക്കോബിന്റെ അകൃത്യത്തിനു പരിഹാരം വരും; അവന്റെ പാപത്തെ നീക്കിക്കളഞ്ഞതിന്റെ ഫലമെല്ലാം ഇതാകുന്നു; അവൻ ബലിപീഠത്തിന്റെ കല്ല് എല്ലാം ഇടിച്ചുതകർത്ത ചുണ്ണാമ്പുകല്ലുപോലെ ആക്കുമ്പോൾ അശേരാപ്രതിഷ്ഠകളും സൂര്യസ്തംഭങ്ങളും ഇനി നിവിർന്നുനില്ക്കുകയില്ല.

10 ഉറപ്പുള്ള പട്ടണം ഏകാന്തവും മരുഭൂമിപോലെ നിർജ്ജനവും ശൂന്യവും ആയിരിക്കും; അവിടെ കാളക്കിടാവു മേഞ്ഞുകിടന്ന് അവിടെയുള്ള തളിരുകൾ തിന്നുകളയും.

11 അതിലെ കൊമ്പുകൾ ഉണങ്ങുമ്പോൾ ഒടിഞ്ഞുവീഴും; സ്ത്രീകൾ വന്ന് അതു പെറുക്കി തീ കത്തിക്കും; അതു തിരിച്ചറിവില്ലാത്ത ഒരു ജനമല്ലയോ; അതുകൊണ്ട് അവരെ നിർമ്മിച്ചവന് അവരോടു കരുണ തോന്നുകയില്ല; അവരെ മനെഞ്ഞവൻ അവർക്കു കൃപ കാണിക്കുകയുമില്ല.

12 ആ നാളിൽ യഹോവ നദിമുതൽ ഈജിപ്റ്റുതോടുവരെ കറ്റ മെതിക്കും; യിസ്രായേൽ മക്കളേ, നിങ്ങളെ ഓരോന്നായി പെറുക്കി എടുക്കും.

13 അന്നാളിൽ മഹാകാഹളം ഊതും; അശ്ശൂർ ദേശത്തു നഷ്ടരായവരും ഈജിപ്റ്റുദേശത്തു പുറത്താക്കപ്പെട്ടവരും വന്നു യെരൂശലേമിലെ വിശുദ്ധപർവ്വതത്തിൽ യഹോവയെ നമസ്കരിക്കും.