Hosea 1 in Malayalam

1 ഉസ്സീയാവ്, യോഥാം, ആഹാസ്, ഹിസ്കീയാവ് എന്നീ യെഹൂദാരാജാക്കന്മാരുടെ കാലത്തും യിസ്രായേൽരാജാവായ യോവാശിന്റെ മകൻ യൊരോബെയാമിന്റെ കാലത്തും ബെയേരിയുടെ മകനായ ഹോശേയയ്ക്ക് ഉണ്ടായ യഹോവയുടെ അരുളപ്പാട്.

2 യഹോവ ഹോശേയ മുഖാന്തരം സംസാരിച്ചുതുടങ്ങിയപ്പോൾ, യഹോവ ഹോശേയയോട്: “നീ ചെന്ന് പരസംഗം ചെയ്യുന്ന ഒരു ഭാര്യയെയും പരസംഗത്തിൽ ജനിച്ച മക്കളെയും എടുക്കുക; ദേശം യഹോവയെ വിട്ടുമാറി കഠിന പരസംഗം ചെയ്തിരിക്കുന്നുവല്ലോ” എന്ന് കല്പിച്ചു.

3 അങ്ങനെ അവൻ ചെന്ന് ദിബ്ലയീമിന്റെ മകളായ ഗോമരിനെ പരിഗ്രഹിച്ചു; അവൾ ഗർഭം ധരിച്ച് അവന് ഒരു മകനെ പ്രസവിച്ചു.

4 യഹോവ അവനോട്: “അവന് യിസ്രായേൽ (ദൈവം വിതയ്ക്കും) എന്ന് പേര് വിളിക്കണം; ഇനി കുറെക്കാലം കഴിഞ്ഞിട്ടു ഞാൻ യിസ്രായേലിന്റെ രക്തപാതകങ്ങൾ യേഹൂഗൃഹത്തെ സന്ദർശിച്ച് യിസ്രായേൽഗൃഹത്തിന്റെ രാജത്വം അവസാനിപ്പിക്കും;

5 അന്നാളിൽ ഞാൻ യിസ്രായേൽ താഴ്വരയിൽവച്ച് യിസ്രായേലിന്റെ വില്ല് ഒടിച്ചുകളയും” എന്ന് അരുളിച്ചെയ്തു.

6 അവൾ പിന്നെയും ഗർഭംധരിച്ച് ഒരു മകളെ പ്രസവിച്ചു. യഹോവ അവനോട്: “അവൾക്കു ലോരൂഹമാ (കരുണ ലഭിക്കാത്തവൾ) എന്ന് പേര് വിളിക്കണം; ഞാൻ ഇനി യിസ്രായേൽഗൃഹത്തോട് ക്ഷമിക്കുവാൻ തക്കവണ്ണം അവരോട് ഒട്ടും കരുണ കാണിക്കുകയില്ല.

7 എന്നാൽ യെഹൂദാഗൃഹത്തോട് ഞാൻ കരുണ കാണിച്ച്, അവരെ വില്ലുകൊണ്ടോ വാൾകൊണ്ടോ യുദ്ധംകൊണ്ടോ കുതിരകളെക്കൊണ്ടോ കുതിരപ്പടയാളികളെക്കൊണ്ടോ രക്ഷിക്കാതെ അവരുടെ ദൈവമായ യഹോവയെക്കൊണ്ട് അവരെ രക്ഷിക്കും” എന്ന് അരുളിച്ചെയ്തു.

8 അവൾ ലോരൂഹമയെ മുലകുടി മാറ്റിയശേഷം വീണ്ടും ഗർഭം ധരിച്ച് ഒരു മകനെ പ്രസവിച്ചു.

9 അപ്പോൾ യഹോവ: “അവന് ലോ-അമ്മീ (എന്റെ ജനമല്ല) എന്ന് പേര് വിളിക്കണം; നിങ്ങൾ എന്റെ ജനമല്ല, ഞാൻ നിങ്ങൾക്ക് ദൈവമായിരിക്കുകയുമില്ല” എന്ന് അരുളിച്ചെയ്തു.

10 എങ്കിലും യിസ്രായേൽമക്കളുടെ എണ്ണം അളക്കുവാനും എണ്ണുവാനും കഴിയാത്ത കടല്ക്കരയിലെ മണൽ പോലെയായിരിക്കും; ‘നിങ്ങൾ എന്റെ ജനമല്ല’ എന്ന് അവരോട് അരുളിച്ചെയ്തതിനു പകരം ‘നിങ്ങൾ ജീവനുള്ള ദൈവത്തിന്റെ മക്കൾ’ എന്ന് അവരോട് പറയും.

11 യെഹൂദാമക്കളും യിസ്രായേൽമക്കളും ഒന്നിച്ചുകൂടി തങ്ങൾക്കു ഒരു തലവനെ നിയമിച്ച് ദേശത്തുനിന്ന് പുറപ്പെട്ടുപോകും; യിസ്രായേലിന്റെ നാൾ വലുതായിരിക്കുമല്ലോ.