Ezekiel 41 in Malayalam

1 അനന്തരം അവൻ എന്നെ മന്ദിരത്തിലേക്കു കൊണ്ടുചെന്ന്, കട്ടിളപ്പടികൾ അളന്നു; കട്ടിളപ്പടികളുടെ വീതി ഒരുവശത്ത് ആറു മുഴവും മറുവശത്ത് ആറു മുഴവും ആയിരുന്നു.

2 പ്രവേശനകവാടത്തിന്റെ വീതി പത്തു മുഴവും അതിന്റെ പാർശ്വഭിത്തികൾ ഒരുവശത്ത് അഞ്ചു മുഴവും മറുവശത്ത് അഞ്ചു മുഴവും ആയിരുന്നു; അവൻ മന്ദിരം അളന്നു: അതിന്റെ നീളം നാല്പതു മുഴം, വീതി ഇരുപതു മുഴം.

3 പിന്നെ അവൻ അകത്തേക്കു ചെന്ന്, പ്രവേശനകവാടത്തിന്റെ കട്ടിളപ്പടികൾ അളന്നു: ഘനം രണ്ടു മുഴവും അതിന്റെ ഉയരം ആറു മുഴവും കട്ടിളപ്പടികളുടെ വീതി ഏഴു മുഴം വീതവുമായിരുന്നു.

4 അവൻ അതിന്റെ നീളം അളന്നു: ഇരുപതുമുഴം; വീതി മന്ദിരത്തിനൊത്തവിധം ഇരുപതു മുഴം; “ഇത് അതിവിശുദ്ധസ്ഥലം” എന്ന് അവൻ എന്നോടു കല്പിച്ചു.

5 പിന്നെ അവൻ ആലയത്തിന്റെ ഭിത്തി അളന്നു: ഘനം ആറു മുഴം: ആലയത്തിന്റെ ചുറ്റുമുള്ള പാർശ്വമുറികളുടെ വീതി നാലു മുഴം.

6 എന്നാൽ പാർശ്വമുറികൾ ഒന്നിന്റെ മേൽ ഒന്നായി മൂന്നു നിലയായും, ഒരു നിലയിൽ മുപ്പതു വീതവും ആയിരുന്നു; പാർശ്വമുറികൾക്കു ചുറ്റും തുലാങ്ങൾ ഉണ്ടായിരുന്നു; അവ ആലയത്തിനും പാർശ്വമുറികൾക്കും ഇടയിലുള്ള ഭിത്തിയെ താങ്ങിനിർത്തുവാൻ തക്കവിധം ചേർന്നിരുന്നു; എന്നാൽ തുലാങ്ങൾ ആലയഭിത്തിക്കകത്ത് എത്തിയിരുന്നില്ല.

7 ആലയത്തിന്റെ മുകളിലേക്കു പോകുന്തോറും ചുറ്റിനുമുള്ള പാർശ്വമുറികൾക്ക് വിസ്താരം ഏറിയിരുന്നു; ആലയത്തിനു ചുറ്റും മുറിക്കകത്ത്, മുകളിലേക്കു പോകുന്തോറും വീതി കൂടിയിരുന്നു; അതുകൊണ്ട്, മുകളിലേക്കു ചെല്ലുന്തോറും അതിന്റെ ഘടനയ്ക്ക് വിസ്താരം ഏറിയിരുന്നു; താഴത്തെ നിലയിൽനിന്ന് മദ്ധ്യനിലയിൽക്കൂടി മുകളിലത്തെ നിലയിൽ കയറാം.

8 ഞാൻ ആലയത്തിന്റെ ചുറ്റിലും പൊക്കമുള്ള ഒരു തറ കണ്ടു; പാർശ്വമുറികളുടെ അടിസ്ഥാനങ്ങൾ ഒരു മുഴുദണ്ഡായിരുന്നു; അതായത് ആറു മുഴം വീതി.

9 പാർശ്വമുറികളുടെ പുറംഭിത്തിയുടെ ഘനം അഞ്ചു മുഴമായിരുന്നു;

10 എന്നാൽ ആലയത്തിന്റെ പാർശ്വമുറികൾക്കും മണ്ഡപങ്ങൾക്കും ഇടയിൽ ആലയത്തിനു ചുറ്റും ഇരുപതുമുഴം വീതിയുള്ള മുറ്റം ഉണ്ടായിരുന്നു.

11 പാർശ്വമുറികളുടെ വാതിലുകൾ പുറംതിണ്ണയ്ക്കു നേരെ തുറന്നിരുന്നു; ഒരു വാതിൽ വടക്കോട്ടും ഒരു വാതിൽ തെക്കോട്ടും ആയിരുന്നു; പുറംതിണ്ണയുടെ വീതി ചുറ്റും അഞ്ചു മുഴമായിരുന്നു.

12 മുറ്റത്തിന്റെ മുമ്പിൽ പടിഞ്ഞാറോട്ടുള്ള കെട്ടിടം എഴുപതു മുഴം വീതിയുള്ളതും കെട്ടിടത്തിന്റെ ചുറ്റുമുള്ള ഭിത്തി അഞ്ചു മുഴം ഘനമുള്ളതും തൊണ്ണൂറു മുഴം നീളമുള്ളതും ആയിരുന്നു.

13 അവൻ ആലയം അളന്നു: നീളം നൂറു മുഴം; മുറ്റവും കെട്ടിടവും അതിന്റെ ഭിത്തികളും അളന്നു; അതിനും നൂറു മുഴം നീളം.

14 ആലയത്തിന്റെ മുൻഭാഗത്തിന്റെയും കിഴക്കുള്ള മുറ്റത്തിന്റെയും വീതിയും നൂറുമുഴമായിരുന്നു.

15 പിന്നെ അവൻ മുറ്റത്തിന്റെ പിൻഭാഗത്ത് അതിനെതിരെയുള്ള കെട്ടിടത്തിന്റെ നീളവും അതിന് ഇരുവശത്തും ഉള്ള നടപ്പുരകളും അളന്നു; നൂറുമുഴം; അകത്തെ മന്ദിരത്തിനും പ്രാകാരത്തിന്റെ പൂമുഖങ്ങൾക്കും

16 ഉമ്മരപ്പടികൾക്കും അഴിയുള്ള ജാലകങ്ങൾക്കും ഉമ്മരപ്പടിക്കു മേൽ മൂന്നു നിലയായി ചുറ്റും ഉണ്ടായിരുന്ന നടപ്പുരകൾക്കും നിലത്തുനിന്ന് ജാലകങ്ങൾ വരെ പലകയടിച്ചിരുന്നു; ജാലകങ്ങൾ മൂടിയിരുന്നു.

17 അകത്തെ ആലയത്തിന്റെ വാതിലിന്റെ മുകൾഭാഗംവരെയും, പുറമെയും, ചുറ്റും എല്ലാ ഭിത്തിമേലും അകത്തും പുറത്തും ചിത്രപ്പണി ഉണ്ടായിരുന്നു.

18 കെരൂബുകളും ഈന്തപ്പനകളും അതിന്മേൽ കൊത്തിയിരുന്നു; കെരൂബിനും കെരൂബിനും ഇടയിൽ ഓരോ ഈന്തപ്പനയും ഓരോ കെരൂബിനും ഈരണ്ടു മുഖവും ഉണ്ടായിരുന്നു.

19 മനുഷ്യമുഖം ഒരുവശത്തുള്ള ഈന്തപ്പനയുടെ നേരെയും ബാലസിംഹമുഖം മറുവശത്തുള്ള ഈന്തപ്പനയുടെ നേരെയും ആയിരുന്നു; ആലയത്തിന്റെ ചുറ്റും എല്ലായിടവും ഇങ്ങനെ ഉണ്ടാക്കിയിരുന്നു.

20 നിലംമുതൽ വാതിലിന്റെ മുകൾഭാഗംവരെ കെരൂബുകളും ഈന്തപ്പനകളും ഉണ്ടായിരുന്നു; ഇങ്ങനെ ആയിരുന്നു മന്ദിരത്തിന്റെ ഭിത്തി.

21 മന്ദിരത്തിന് സമചതുരമായുള്ള കട്ടിളക്കാലുകളുണ്ടായിരുന്നു; അവ വിശുദ്ധമന്ദിരത്തിന്റെ മുമ്പിൽ യാഗപീഠംപോലെയുള്ളതായിരുന്നു.

22 യാഗപീഠം മരംകൊണ്ടുള്ളതും, മൂന്നു മുഴം ഉയരവും രണ്ടുമുഴം നീളവും ഉള്ളതുമായിരുന്നു; അതിന്റെ കോണുകളും ചുവടും വശങ്ങളും മരംകൊണ്ടായിരുന്നു; അവൻ എന്നോട്: “ഇത് യഹോവയുടെ സന്നിധിയിലെ മേശയാകുന്നു” എന്ന് കല്പിച്ചു.

23 മന്ദിരത്തിനും അതിവിശുദ്ധമന്ദിരത്തിനും ഈരണ്ടു കതകുകൾ ഉണ്ടായിരുന്നു.

24 കതകുകൾക്ക് ഈരണ്ടു മടക്കുപാളികൾ ഉണ്ടായിരുന്നു; ഒരു കതകിന് രണ്ടു മടക്കുപാളികൾ; മറ്റെ കതകിന് രണ്ടു മടക്കുപാളികൾ.

25 ഭിത്തികളിൽ എന്നപോലെ മന്ദിരത്തിന്റെ കതകുകളിന്മേലും കെരൂബുകളും ഈന്തപ്പനകളും ഉണ്ടാക്കിയിരുന്നു; പുറമെ പൂമുഖത്തിന്റെ മുമ്പിൽ മരം കൊണ്ടുള്ള ഒരു വിതാനം ഉണ്ടായിരുന്നു.

26 പൂമുഖത്തിന്റെ പാർശ്വങ്ങളിൽ ഇരുവശത്തും അഴിയുള്ള ജാലകങ്ങളും ഈന്തപ്പനകളും ഉണ്ടായിരുന്നു; ഇങ്ങനെയായിരുന്നു ആലയത്തിന്റെ പാർശ്വമുറികളുടെയും തുലാങ്ങളുടെയും പണികൾ.