Ezekiel 30 in Malayalam

1 യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:

2 മനുഷ്യപുത്രാ, നീ പ്രവചിച്ചുപറയേണ്ടത്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “അയ്യോ, കഷ്ടദിവസം!” എന്ന് വിലപിക്കുവിൻ.

3 “നാൾ അടുത്തിരിക്കുന്നു! അതേ, യഹോവയുടെ നാൾ അടുത്തിരിക്കുന്നു! അത് മേഘമുള്ള ദിവസം, ജനതകളുടെ കാലം തന്നെ ആയിരിക്കും.

4 ഈജിപ്റ്റിന്റെ നേരെ വാൾ വരും; ഈജിപ്റ്റിൽ നിഹതന്മാർ വീഴുകയും അവർ അതിലെ സമ്പത്ത് അപഹരിക്കുകയും അതിന്റെ അടിസ്ഥാനങ്ങൾ ഇടിക്കുകയും ചെയ്യുമ്പോൾ കൂശിൽ അതിവേദനയുണ്ടാകും.

5 കൂശ്യരും പൂത്യരും ലൂദ്യരും ആയ സകല സമ്മിശ്രജനതകളും കൂബ്യരും സഖ്യത്തിൽപെട്ട ദേശക്കാരും അവരോടുകൂടി വാൾകൊണ്ടു വീഴും”.

6 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഈജിപ്റ്റിനെ താങ്ങുന്നവർ വീഴും; അതിന്റെ ബലത്തിന്റെ പ്രതാപം താണുപോകും; സെവേനേഗോപുരംമുതൽ അവർ വാൾകൊണ്ടു വീഴും” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.

7 അവർ ശൂന്യദേശങ്ങളുടെ മദ്ധ്യത്തിൽ ശൂന്യമായിപ്പോകും; അതിലെ പട്ടണങ്ങൾ ശൂന്യപട്ടണങ്ങളുടെ കൂട്ടത്തിൽ ആയിരിക്കും.

8 ഞാൻ ഈജിപ്റ്റിനു തീ വച്ചിട്ട്, അതിന്റെ സഹായികൾ എല്ലാവരും തകർന്നുപോകുമ്പോൾ ഞാൻ യഹോവയെന്ന് അവർ അറിയും.

9 ആ നാളിൽ ദൂതന്മാർ അശ്രദ്ധരായ കൂശ്യരെ ഭയപ്പെടുത്തേണ്ടതിന് കപ്പലുകളിൽ കയറി എന്റെ മുമ്പിൽനിന്നു പുറപ്പെടും; അപ്പോൾ ഈജിപ്റ്റിന്റെ നാളിൽ എന്നപോലെ അവർക്ക് അതിവേദന ഉണ്ടാകും; ഇതാ, അതു വരുന്നു”.

10 യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ ബാബേൽ രാജാവായ നെബൂഖദ്നേസരിന്റെ കൈയാൽ ഈജിപ്റ്റിന്റെ പുരുഷാരത്തെ ഇല്ലാതെയാകും.

11 ദേശത്തെ നശിപ്പിക്കേണ്ടതിന് അവനെയും അവനോടുകൂടി ജനതകളിൽ ഭയങ്കരന്മാരായ അവന്റെ ജനത്തെയും വരുത്തും; അവർ ഈജിപ്റ്റിന്റെ നേരെ വാൾ ഊരി ദേശത്തെ നിഹതന്മാരെക്കൊണ്ടു നിറയ്ക്കും.

12 ഞാൻ നദികൾ വറ്റിച്ച് ദേശത്തെ ദുഷ്ടന്മാർക്കു വിറ്റുകളയും; ദേശത്തെയും അതിലുള്ള സകലത്തെയും ഞാൻ അന്യജനതകളുടെ കൈയാൽ ശൂന്യമാക്കും; യഹോവയായ ഞാൻ അത് അരുളിച്ചെയ്തിരിക്കുന്നു”.

13 യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ വിഗ്രഹങ്ങളെ നശിപ്പിച്ച് അവരുടെ മിഥ്യാമൂർത്തികളെ നോഫിൽനിന്ന് ഇല്ലാതെയാകും; ഇനി ഈജിപ്റ്റിൽനിന്ന് ഒരു പ്രഭു ഉത്ഭവിക്കുകയില്ല; ഞാൻ ഈജിപ്റ്റിൽ ഭയം വരുത്തും.

14 ഞാൻ പത്രോസിനെ ശൂന്യമാക്കും; സോവാനു തീ വയ്ക്കും, നോവിൽ ന്യായവിധി നടത്തും.

15 ഈജിപ്റ്റിന്റെ കോട്ടയായ സീനിൽ ഞാൻ എന്റെ ക്രോധം പകരും; ഞാൻ നോവിലെ പുരുഷാരത്തെ ഛേദിച്ചുകളയും.

16 ഞാൻ ഈജിപ്റ്റിനു തീ വയ്ക്കും; സീൻ അതിവേദനയിൽ ആകും; നോവ് പിളർന്നുപോകും; നോഫ് നിരന്തരം ദുരിതത്തിലാകും.

17 ആവെനിലെയും പി-ബേസെത്തിലെയും യൗവനക്കാർ വാൾകൊണ്ടു വീഴും; ആ പട്ടണങ്ങൾ പ്രവാസത്തിലേക്കു പോകേണ്ടിവരും.

18 ഞാൻ ഈജിപ്റ്റിന്റെ നുകം ഒടിച്ച് അവളുടെ ബലത്തിന്റെ പ്രതാപം ഇല്ലാതാക്കുമ്പോൾ തഹഫ്നേഹെസിൽ പകൽ ഇരുണ്ടുപോകും; അവളെ ഒരു മേഘം മൂടും; അവളുടെ പുത്രിമാർ പ്രവാസത്തിലേക്കു പോകേണ്ടിവരും.

19 ഇങ്ങനെ ഞാൻ ഈജിപ്റ്റിൽ ന്യായവിധികൾ നടത്തും; ഞാൻ യഹോവ എന്ന് അവർ അറിയും”.

20 പതിനൊന്നാമാണ്ട്, ഒന്നാം മാസം ഏഴാം തീയതി യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായത് എന്തെന്നാൽ:

21 “മനുഷ്യപുത്രാ, ഈജിപ്റ്റ് രാജാവായ ഫറവോന്റെ ഭുജത്തെ ഞാൻ ഒടിച്ചിരിക്കുന്നു; അതു വാൾ പിടിക്കുവാൻ തക്കവണ്ണം ശക്തി പ്രാപിക്കേണ്ടതിന് അതിനു മരുന്ന് വച്ചുകെട്ടുകയില്ല, ചികിത്സ ചെയ്യുകയുമില്ല”.

22 അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ ഈജിപ്റ്റ് രാജാവായ ഫറവോനു വിരോധമായിരിക്കുന്നു; ഞാൻ അവന്റെ ഭുജങ്ങളെ, ബലമുള്ളതിനെയും ഒടിഞ്ഞിരിക്കുന്നതിനെയും തന്നെ, ഒടിച്ചുകളയും; ഞാൻ അവന്റെ കൈയിൽനിന്നു വാൾ വീഴ്ത്തികളയുകയും ചെയ്യും.

23 ഞാൻ ഈജിപ്റ്റുകാരെ ജനതകളുടെ ഇടയിൽ ഛിന്നിച്ച് ദേശങ്ങളിൽ ചിതറിച്ചുകളയും.

24 ഞാൻ ബാബേൽരാജാവിന്റെ ഭുജങ്ങളെ ബലപ്പെടുത്തി എന്റെ വാൾ അവന്റെ കൈയിൽ കൊടുക്കും; ഫറവോന്റെ ഭുജങ്ങളെയോ ഞാൻ ഒടിച്ചുകളയും; മുറിവേറ്റവൻ ഞരങ്ങുന്നതുപോലെ അവൻ അവന്റെ മുമ്പിൽ ഞരങ്ങും.

25 ഇങ്ങനെ ഞാൻ ബാബേൽരാജാവിന്റെ ഭുജങ്ങളെ ബലപ്പെടുത്തും; ഫറവോന്റെ ഭുജങ്ങൾ വീണുപോകും; ഞാൻ എന്റെ വാൾ ബാബേൽരാജാവിന്റെ കൈയിൽ കൊടുത്തിട്ട്, അവൻ അതിനെ ഈജിപ്റ്റിന്റെ നേരെ ഓങ്ങുമ്പോൾ ഞാൻ യഹോവ എന്ന് അവർ അറിയും.

26 ഞാൻ ഈജിപ്റ്റ്കാരെ ജനതകളുടെ ഇടയിൽ ഛിന്നിച്ച് ദേശങ്ങളിൽ ചിതറിച്ചുകളയും; ഞാൻ യഹോവ എന്ന് അവർ അറിയും”.