Ezekiel 21 in Malayalam

1 യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:

2 മനുഷ്യപുത്രാ, നിന്റെ മുഖം യെരൂശലേമിനു നേരെ തിരിച്ച് വിശുദ്ധമന്ദിരത്തിനു വിരോധമായി പ്രസംഗിച്ച് യിസ്രായേൽദേശത്തിനു വിരോധമായി പ്രവചിച്ച് യിസ്രായേൽദേശത്തോടു പറയേണ്ടത്:

3 യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ നിന്റെ നേരെ പുറപ്പെട്ട് എന്റെ വാൾ ഉറയിൽനിന്ന് ഊരി നീതിമാനെയും ദുഷ്ടനെയും നിന്നിൽനിന്ന് ഛേദിച്ചുകളയും.

4 ഞാൻ നീതിമാനെയും ദുഷ്ടനെയും നിന്നിൽനിന്നു ഛേദിച്ചുകളയുവാൻ പോകുന്നതുകൊണ്ട്, തെക്കുമുതൽ വടക്കുവരെ സകലജഡത്തിനും വിരോധമായി എന്റെ വാൾ ഉറയിൽനിന്ന് പുറപ്പെടും.

5 യഹോവയായ ഞാൻ എന്റെ വാൾ ഉറയിൽനിന്ന് ഊരിയെന്ന് സകലജഡവും അറിയും.

6 അത് ഇനി മടങ്ങിപ്പോരുകയില്ല. നീയോ, മനുഷ്യപുത്രാ, തകർന്ന ഹൃദയത്തോടെ നെടുവീർപ്പിടുക; അവർ കാൺകെ കഠിനമായി നെടുവീർപ്പിടുക.

7 ‘എന്തിന് നെടുവീർപ്പിടുന്നു’ എന്ന് അവർ നിന്നോടു ചോദിച്ചാൽ നീ ഉത്തരം പറയേണ്ടത്: ‘ഒരു വർത്തമാനംനിമിത്തം തന്നെ; അത് സംഭവിക്കുമ്പോൾ സകലഹൃദയവും ഉരുകിപ്പോകും, എല്ലാകൈകളും കുഴഞ്ഞുപോകും, ഏതു മനസ്സും കലങ്ങിപ്പോകും; എല്ലാ മുഴങ്കാലും വെള്ളംപോലെ ഒഴുകിപ്പോകും; അത് വന്നുകഴിഞ്ഞു’ എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്”.

8 യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:

9 “മനുഷ്യപുത്രാ, നീ പ്രവചിച്ചു പറയേണ്ടത്: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഒരു വാൾ, ഒരു വാൾ; അത് മൂർച്ചകൂട്ടി മിനുക്കിയിരിക്കുന്നു എന്ന് പറയുക.

10 കൊല നടത്തുവാൻ അതിന് മൂർച്ചകൂട്ടിയിരിക്കുന്നു; മിന്നുവാൻ തക്കവണ്ണം അതിനെ മിനുക്കിയിരിക്കുന്നു; അല്ലെങ്കിൽ നമുക്കു സന്തോഷിക്കാമോ? അത് എന്റെ മകന്റെ ചെങ്കോലിനെയും സകലവൃക്ഷത്തെയും നിന്ദിക്കുന്നു.

11 ഉപയോഗിക്കുവാൻ തക്കവണ്ണം അവൻ അതു മിനുക്കുവാൻ കൊടുത്തിരിക്കുന്നു; കൊല്ലുന്നവന്റെ കയ്യിൽ കൊടുക്കുവാൻ ഈ വാൾ മൂർച്ചകൂട്ടി മിനുക്കിയിരിക്കുന്നു.

12 മനുഷ്യപുത്രാ, നിലവിളിച്ചു മുറയിടുക! അത് എന്റെ ജനത്തിന്മേലും യിസ്രായേലിന്റെ സകലപ്രഭുക്കന്മാരുടെ മേലും വരും; അവർ എന്റെ ജനത്തോടുകൂടി വാളിന് ഏല്പിക്കപ്പെട്ടവരാകുന്നു; ആകയാൽ നീ തുടയിൽ അടിക്കുക.

13 അതൊരു പരീക്ഷയല്ലയോ; എന്നാൽ നിന്ദിക്കുന്ന ചെങ്കോൽ തന്നെ ഇല്ലാതെപോയാൽ എന്ത്” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.

14 “നീയോ മനുഷ്യപുത്രാ, പ്രവചിച്ച് കൈകൊട്ടുക; വാൾ, നിഹതന്മാരുടെ വാൾ തന്നെ, മൂന്നിരട്ടിയായി ഭവിക്കട്ടെ; നിഹതന്റെ വലിയ വാൾ അവരെ ചുറ്റുന്നു.

15 അവരുടെ ഹൃദയം ഉരുകിപ്പോകേണ്ടതിനും അവരിൽ പട്ടുപോയവർ പെരുകേണ്ടതിനും ഞാൻ വാളിന്റെ മുനയെ അവരുടെ എല്ലാ വാതിലുകൾക്കും നേരെ വച്ചിരിക്കുന്നു; അയ്യോ, അതു മിന്നൽപോലെയിരിക്കുന്നു; അതു കൊലയ്ക്കായി കൂർപ്പിച്ചിരിക്കുന്നു.

16 പുറകോട്ടോ ഇടത്തോട്ടോ വലത്തോട്ടോ നിന്റെ വായ്ത്തല തിരിയുന്നിടത്തേക്കു തന്നെ പുറപ്പെടുക.

17 ഞാനും കൈ കൊട്ടി, എന്റെ ക്രോധം ശമിപ്പിക്കും; യഹോവയായ ഞാൻ അത് അരുളിച്ചെയ്തിരിക്കുന്നു”.

18 യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:

19 മനുഷ്യപുത്രാ, ബാബേൽരാജാവിന്റെ വാൾ വരേണ്ടതിന് നീ രണ്ടു വഴി നിയമിക്കുക; രണ്ടും ഒരു ദേശത്തുനിന്നു തന്നെ പുറപ്പെടണം; ഒരു ചൂണ്ടുപലക ഉണ്ടാക്കി നഗരത്തിലേക്കുള്ള വഴിയുടെ തലയ്ക്കൽ നാട്ടുക.

20 അങ്ങനെ വാൾ അമ്മോന്യരുടെ രബ്ബയിലും യെഹൂദയിൽ ഉറപ്പുള്ള യെരൂശലേമിലും വരേണ്ടതിന് നീ വഴി നിയമിക്കുക.

21 ബാബേൽരാജാവ് ഇരുവഴിത്തലയ്ക്കൽ, വഴിത്തിരിവിങ്കൽ തന്നെ, പ്രശ്നം നോക്കുവാൻ നില്ക്കുന്നു; അവൻ തന്റെ അമ്പുകളെ കുലുക്കി കുലദേവന്മാരോടു ചോദിക്കുകയും കരൾ നോക്കുകയും ചെയ്യുന്നു.

22 യന്ത്രമുട്ടികളെ വയ്ക്കേണ്ടതിനും വൻകൊലയ്ക്കായി വായ്തുറന്ന് ആർപ്പുവിളിക്കേണ്ടതിനും വാതിലുകളുടെ നേരെ യന്ത്രമുട്ടികൾ വയ്ക്കേണ്ടതിനും ഉപരോധം ഏർപ്പെടുത്തി കോട്ട പണിയേണ്ടതിനും യെരൂശലേമിനെക്കുറിച്ചുള്ള പ്രശ്നം അവന്റെ വലംകൈയിൽ വന്നിരിക്കുന്നു.

23 എന്നാൽ അത് അവർക്ക് വ്യാജലക്ഷണമായി തോന്നുന്നു; അവർ ആണ ഇടുവിച്ചിരിക്കുന്നുവല്ലോ; എന്നാൽ അവർ പിടിക്കപ്പെടേണ്ടതിന് അവൻ അകൃത്യം ഓർമ്മിപ്പിക്കുന്നു”.

24 അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങളുടെ സകലപ്രവൃത്തികളിലും നിങ്ങളുടെ പാപങ്ങൾ ഓർക്കത്തക്കവണ്ണം നിങ്ങളുടെ അതിക്രമങ്ങൾ വെളിപ്പെട്ടുവരുന്നതിനാൽ നിങ്ങൾ നിങ്ങളുടെ അകൃത്യം ഓർമ്മിപ്പിച്ചിരിക്കുന്നതുകൊണ്ടും നിങ്ങളെയും ഓർത്തിരിക്കുന്നതുകൊണ്ടും നിങ്ങൾ പിടിക്കപ്പെടും.

25 നിഹതനും ദുഷ്ടനുമായി യിസ്രായേലിന്റെ പ്രഭുവായുള്ളോവേ, നിന്റെ അകൃത്യത്തിന്റെ അന്ത്യനാൾ വന്നിരിക്കുന്നു”.

26 യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ തലപ്പാവ് നീക്കി കിരീടം എടുത്തുകളയും; അത് അങ്ങനെ ഇരിക്കുകയില്ല; ഞാൻ താണതിനെ ഉയർത്തുകയും ഉയർന്നതിനെ താഴ്ത്തുകയും ചെയ്യും.

27 ഞാൻ അതിന് ഉന്മൂലനാശം, ഉന്മൂലനാശം, ഉന്മൂലനാശം വരുത്തും; അതിന് അവകാശമുള്ളവൻ വരുവോളം അത് ഇല്ലാതെയിരിക്കും; അവന് ഞാൻ അതു കൊടുക്കും”.

28 മനുഷ്യപുത്രാ, നീ പ്രവചിച്ചു പറയേണ്ടത്: അമ്മോന്യരെക്കുറിച്ചും അവരുടെ നിന്ദയെക്കുറിച്ചും യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു:

29 “അകൃത്യത്തിന്റെ അവസാനനാൾ വരുമ്പോൾ, ദുഷ്ടന്മാരായ നിഹതന്മാരുടെ കഴുത്തിൽ വയ്ക്കേണ്ടതിന് അവർ നിനക്ക് വ്യാജം ദർശിക്കുന്ന നേരത്തും, നിനക്ക് കപടലക്ഷണം പറയുന്ന നേരത്തും ഒരു വാൾ, ഒരു വാൾ ഊരിയിരിക്കുന്നു; അതു മിന്നൽപോലെ മിന്നേണ്ടതിനും തിന്നുകളയേണ്ടതിനും കൊലയ്ക്കായി മിനുക്കിയിരിക്കുന്നു എന്ന് പറയുക.

30 അത് ഉറയിൽ ഇടുക; നീ സൃഷ്ടിക്കപ്പെട്ട സ്ഥലത്ത്, നിന്റെ ജന്മദേശത്തു തന്നെ ഞാൻ നിന്നെ ന്യായം വിധിക്കും,

31 ഞാൻ എന്റെ ക്രോധം നിന്റെമേൽ പകർന്ന് എന്റെ കോപാഗ്നി നിന്റെമേൽ ഊതി, മൃഗപ്രായരും നശിപ്പിക്കുവാൻ സമർത്ഥന്മാരുമായ മനുഷ്യരുടെ കൈയിൽ നിന്നെ ഏല്പിക്കും.

32 നീ തീയ്ക്കിരയായ്തീരും; നിന്റെ രക്തം നിന്റെ ദേശത്തിന്റെ നടുവിൽ ഇരിക്കും; നിന്നെ ഇനി ആരും ഓർക്കുകയില്ല; യഹോവയായ ഞാൻ അത് അരുളിച്ചെയ്തിരിക്കുന്നു”.