Exodus 13 in Malayalam

1 യഹോവ പിന്നെയും മോശെയോട് :

2 “യിസ്രായേൽമക്കളുടെ ഇടയിൽ മനുഷ്യരിലും മൃഗങ്ങളിലും കടിഞ്ഞൂലായി പിറക്കുന്നതിനെ ഒക്കെയും എനിക്കായി ശുദ്ധീകരിക്കുക; അത് എനിക്കുള്ളതാകുന്നു” എന്ന് കല്പിച്ചു;

3 അപ്പോൾ മോശെ ജനത്തോട് പറഞ്ഞത്: “നിങ്ങൾ അടിമവീടായ ഈജിപ്റ്റിൽ നിന്ന് പുറപ്പെട്ടുപോന്ന ഈ ദിവസത്തെ ഓർത്തുകൊള്ളുവിൻ; യഹോവ ബലമുള്ള കൈകൊണ്ട് നിങ്ങളെ അവിടെനിന്ന് പുറപ്പെടുവിച്ചു; അതുകൊണ്ട് പുളിപ്പുള്ള അപ്പം തിന്നരുത്.

4 ആബീബ് മാസം ഈ തീയതി നിങ്ങൾ പുറപ്പെട്ട് പോന്നു.

5 എന്നാൽ കനാന്യർ, ഹിത്യർ, അമോര്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരുടെ ദേശമായി യഹോവ നിനക്ക് തരുമെന്ന് നിന്റെ പിതാക്കന്മാരോട് സത്യം ചെയ്തതും പാലും തേനും ഒഴുകുന്നതുമായ ദേശത്തേക്ക് നിന്നെ കൊണ്ടുചെന്നശേഷം നീ ഈ മാസത്തിൽ ഈ കർമ്മം ആചരിക്കണം.

6 ഏഴ് ദിവസം നീ പുളിപ്പില്ലാത്ത അപ്പം തിന്നണം; ഏഴാം ദിവസം യഹോവയ്ക്ക് ഒരു ഉത്സവം ആയിരിക്കണം.

7 ഏഴ് ദിവസവും പുളിപ്പില്ലാത്ത അപ്പം തിന്നണം; നിന്റെ പക്കൽ പുളിപ്പുള്ള അപ്പം കാണരുത്; നിന്റെ ദേശത്തെങ്ങും പുളിച്ചമാവും കാണരുത്.

8 ഞാൻ ഈജിപ്റ്റിൽനിന്ന് പുറപ്പെടുമ്പോൾ യഹോവ എനിക്കുവേണ്ടി പ്രവർത്തിച്ച കാര്യം നിമിത്തം ആകുന്നു ഇങ്ങനെ ചെയ്യുന്നത് എന്ന് നീ ആ ദിവസത്തിൽ നിന്റെ മകനോട് അറിയിയ്ക്കണം.

9 യഹോവയുടെ ന്യായപ്രമാണം നിന്റെ വായിൽ ഉണ്ടായിരിക്കേണ്ടതിന് ഇത് നിനക്ക് നിന്റെ കൈമേലും നെറ്റിമേലും അടയാളമായിരിക്കണം. ബലമുള്ള കൈകൊണ്ടാണ് യഹോവ നിന്നെ ഈജിപ്റ്റിൽ നിന്ന് പുറപ്പെടുവിച്ചത്.

10 അതുകൊണ്ട് നീ വർഷംതോറും നിശ്ചയിക്കപ്പെട്ട സമയത്ത് ഈ നിയമം ആചരിക്കണം.

11 യഹോവ നിന്നോടും നിന്റെ പിതാക്കന്മാരോടും സത്യം ചെയ്തതുപോലെ നിന്നെ കനാന്യരുടെ ദേശത്ത് കൊണ്ടുചെന്ന് അത് നിനക്ക് തരുമ്പോൾ

12 കടിഞ്ഞൂലിനെ ഒക്കെയും, നിനക്കുള്ള മൃഗങ്ങളുടെ കടിഞ്ഞൂൽപിറവിയെ ഒക്കെയും നീ യഹോവയ്ക്കായി വേർതിരിയക്കണം; അതിലെ ആൺകുട്ടികൾ എല്ലാം യഹോവയ്ക്കുള്ളതാകുന്നു.

13 എന്നാൽ കഴുതയുടെ കടിഞ്ഞൂലിനെ എല്ലാം ആട്ടിൻകുട്ടിയെക്കൊണ്ട് വീണ്ടുകൊള്ളണം; അതിനെ വീണ്ടുകൊള്ളുന്നില്ലെങ്കിൽ അതിന്റെ കഴുത്ത് ഒടിച്ചുകളയണം. നിന്റെ പുത്രന്മാരിൽ ആദ്യജാതനെ ഒക്കെയും നീ വീണ്ടുകൊള്ളണം.

14 എന്നാൽ ഇതെന്തെന്ന് നാളെ നിന്റെ മകൻ നിന്നോട് ചോദിക്കുമ്പോൾ: യഹോവ ബലമുള്ള കൈകൊണ്ട് അടിമവീടായ ഈജിപ്റ്റിൽനിന്ന് ഞങ്ങളെ പുറപ്പെടുവിച്ചു;

15 ഫറവോന്റെ ഹൃദയം കഠിനപ്പെട്ട് ഞങ്ങളെ വിട്ടയയ്ക്കാതിരുന്നപ്പോൾ യഹോവ ഈജിപ്റ്റിൽനിന്ന് മനുഷ്യന്റെ കടിഞ്ഞൂൽ മുതൽ മൃഗത്തിന്റെ കടിഞ്ഞൂൽവരെയുള്ള കടിഞ്ഞൂൽ പിറവിയെ ഒക്കെയും കൊന്നുകളഞ്ഞു. അതുകൊണ്ട് കടിഞ്ഞൂലായ ആണിനെ ഒക്കെയും ഞാൻ യഹോവയ്ക്ക് യാഗം അർപ്പിക്കുന്നു; എന്നാൽ എന്റെ മക്കളിൽ കടിഞ്ഞൂലിനെ ഒക്കെയും ഞാൻ വീണ്ടുകൊള്ളുന്നു.

16 ഇത് നിന്റെ കൈമേലും നെറ്റിമേലും അടയാളമായിരിക്കണം. യഹോവ ഞങ്ങളെ ബലമുള്ള കൈകൊണ്ട് ഈജിപ്റ്റിൽ നിന്ന് പുറപ്പെടുവിച്ചു എന്ന് നീ അവനോട് പറയണം.”

17 ഫറവോൻ ജനത്തെ വിട്ടയച്ച ശേഷം ഫെലിസ്ത്യരുടെ ദേശത്ത് കൂടിയുള്ള വഴി എളുപ്പമായിരുന്നു.എങ്കിലും ജനം യുദ്ധം കാണുമ്പോൾ അനുതപിച്ച് ഈജിപ്റ്റിലേയ്ക്ക് മടങ്ങിപ്പോകുമെന്ന് വിചാരിച്ച് ദൈവം അവരെ അതിലെ കൊണ്ടുപോയില്ല;

18 ചെങ്കടലിനരികെയുള്ള മരുഭൂമിയിൽകൂടെ ദൈവം ജനത്തെ ചുറ്റിനടത്തി. യിസ്രായേൽമക്കൾ ഈജിപ്റ്റിൽനിന്ന് യുദ്ധസന്നദ്ധരായി പുറപ്പെട്ടു.

19 മോശെ യോസേഫിന്റെ അസ്ഥികളും എടുത്തുകൊണ്ടുപോന്നു.“ ദൈവം നിങ്ങളെ സന്ദർശിക്കും നിശ്ചയം; അപ്പോൾ എന്റെ അസ്ഥികളും നിങ്ങൾ ഇവിടെനിന്ന് എടുത്തുകൊണ്ടു പോകണം” എന്ന് പറഞ്ഞ് അവൻ യിസ്രായേൽമക്കളെക്കൊണ്ട് ഉറപ്പായി സത്യം ചെയ്യിച്ചിരുന്നു.

20 അവർ സുക്കോത്തിൽനിന്ന് യാത്രപുറപ്പെട്ട് മരുഭൂമിക്കരികെ ഏഥാമിൽ പാളയമിറങ്ങി.

21 അവർ പകലും രാവും യാത്രചെയ്യുവാൻ തക്കവിധത്തിൽ വഴികാണിക്കേണ്ടതിന് പകൽ മേഘസ്തംഭത്തിലും വെളിച്ചം കൊടുക്കേണ്ടതിന് രാത്രി അഗ്നിസ്തംഭത്തിലും യഹോവ അവർക്ക് മുമ്പായി പൊയ്ക്കൊണ്ടിരുന്നു.

22 പകൽ മേഘസ്തംഭവും രാത്രി അഗ്നിസ്തംഭവും ജനത്തിന്റെ മുമ്പിൽനിന്ന് മാറിയതുമില്ല.