Acts 6 in Malayalam

1 ആ കാലങ്ങളിൽ ശിഷ്യന്മാർ വർദ്ധിച്ച് വരുന്നതിനാൽ തങ്ങളുടെ വിധവമാരെ ദിനംപ്രതിയുള്ള ഭക്ഷണ വിതരണത്തിൽ അവഗണിക്കുന്നു എന്ന് കരുതി യവനഭാഷക്കാരായ വിശ്വാസികൾ എബ്രായഭാഷക്കാരായ വിശ്വാസികളുടെ നേരെ പിറുപിറുത്തു.

2 പന്ത്രണ്ട് പേരടങ്ങുന്ന അപ്പൊസ്തലന്മാർ വലിയ കൂട്ടമായി തീർന്ന ശിഷ്യസമൂഹത്തെ വിളിച്ചുവരുത്തി: “ഞങ്ങൾ ദൈവവചനം ഉപേക്ഷിച്ച് മേശകളിൽ ശുശ്രൂഷ ചെയ്യുന്നത് യോഗ്യമല്ല.

3 ആകയാൽ സഹോദരന്മാരേ, ആത്മാവും ജ്ഞാനവും നിറഞ്ഞ് നല്ല സാക്ഷ്യമുള്ള ഏഴ് പുരുഷന്മാരെ നിങ്ങളിൽ തന്നേ തിരഞ്ഞുകൊൾവിൻ; അവരെ മേശകളിൽ ശുശ്രൂഷിക്കുവാൻ നിയമിക്കാം.

4 ഞങ്ങളോ പ്രാർത്ഥനയിലും വചനശുശ്രൂഷയിലും ഉറ്റിരിക്കും” എന്ന് പറഞ്ഞു.

5 ഈ വാക്ക് കൂട്ടത്തിന് ഒക്കെയും പ്രസാദമായി; വിശ്വാസവും പരിശുദ്ധാത്മാവും നിറഞ്ഞ പുരുഷനായ സ്തെഫാനൊസ്, ഫിലിപ്പൊസ്, പ്രൊഖൊരൊസ്, നിക്കാനോർ, തിമോൻ, പർമ്മെനാസ്, യെഹൂദമതാനുസാരിയായ അന്ത്യോക്യക്കാരൻ നിക്കൊലാവൊസ് എന്നിവരെ തിരഞ്ഞെടുത്തു,

6 വിശ്വാസികൾ ഈ പുരുഷന്മാരെ കൊണ്ടുവന്ന് അപ്പൊസ്തലന്മാരുടെ മുമ്പാകെ നിർത്തി; അവർ പ്രാർത്ഥിച്ച് അവരുടെ മേൽ കൈവച്ചു.

7 ദൈവവചനം പരന്നു, യെരൂശലേമിൽ ശിഷ്യന്മാരുടെ എണ്ണം ഏറ്റവും പെരുകി, പുരോഹിതന്മാരിലും വലിയൊരു കൂട്ടം വിശ്വാസത്തിന് അധീനരായിത്തീർന്നു.

8 അനന്തരം സ്തെഫാനൊസ് കൃപയും ശക്തിയും നിറഞ്ഞവനായി ജനത്തിൽ വലിയ അത്ഭുതങ്ങളും അടയാളങ്ങളും ചെയ്തു.

9 ലിബർത്തീനർ എന്ന് അറിയപ്പെട്ടിരുന്ന യഹൂദരിൽ അലെക്സന്ത്രിയ, കിലിക്യ, ആസ്യ എന്നീ ദേശക്കാരിൽ നിന്നും ചിലർ എഴുന്നേറ്റ് സ്തെഫാനൊസിനോട് തർക്കിച്ചു.

10 എന്നാൽ അവൻ സംസാരിച്ച ജ്ഞാനത്തോടും ആത്മാവോടും എതിർത്തുനില്ക്കുവാൻ അവർക്ക് കഴിഞ്ഞില്ല.

11 അപ്പോൾ അവർ ചില പുരുഷന്മാരെ രഹസ്യമായി നിബ്ബന്ധിച്ചു: “ഇവൻ മോശെക്കും ദൈവത്തിനും വിരോധമായി ദൂഷണം പറയുന്നത് ഞങ്ങൾ കേട്ട്” എന്ന് പറയിച്ചു,

12 അവർ ജനത്തെയും മൂപ്പന്മാരെയും ശാസ്ത്രിമാരെയും പ്രേരിപ്പിച്ച്, അവന്റെ നേരെ ചെന്ന് അവനെ പിടിച്ച് ന്യായാധിപസംഘത്തിൽ കൊണ്ടുപോയി

13 കള്ള സാക്ഷികളെ നിർത്തി: “ഈ മനുഷ്യൻ വിശുദ്ധസ്ഥലത്തിനും ന്യായപ്രമാണത്തിനും വിരോധമായി ഇടവിടാതെ സംസാരിച്ചുവരുന്നു;

14 ആ നസറായനായ യേശു ഈ സ്ഥലം നശിപ്പിച്ച് മോശെ നമുക്ക് ഏല്പിച്ച മര്യാദകളെ മാറ്റിക്കളയും എന്ന് ഇവൻ പറയുന്നത് ഞങ്ങൾ കേട്ട്” എന്ന് പറയിച്ചു.

15 ന്യായാധിപസംഘത്തിൽ ഇരുന്നവർ എല്ലാവരും അവനെ ഉറ്റുനോക്കി; അവന്റെ മുഖം ഒരു ദൈവദൂതന്റെ മുഖംപോലെ കണ്ട്.