Acts 12 in Malayalam

1 ആ കാലത്ത് ഹെരോദാരാജാവ് സഭയിൽ ചിലരെ അപായപ്പെടുത്തേണ്ടതിന് പദ്ധതിയിട്ടു.

2 യോഹന്നാന്റെ സഹോദരനായ യാക്കോബിനെ അവൻ വാൾകൊണ്ട് കൊന്നു.

3 അത് യെഹൂദന്മാർക്ക് ഇഷ്ടമായി എന്നു തിരിച്ചറിഞ്ഞ ഹെരോദാവ് പത്രൊസിനെയും പിടിക്കുവാൻ നിർദ്ദേശിച്ചു. അപ്പോൾ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ ആയിരുന്നു.

4 അവനെ പിടിച്ചശേഷം പെസഹ കഴിഞ്ഞിട്ട് ജനത്തിന്റെ മുമ്പിൽ നിർത്തുവാൻ ഭാവിച്ച് തടവിലാക്കി, കാക്കുവാൻ നാല് പേരടങ്ങുന്ന പടയാളികൾ ഉളള നാല് കൂട്ടത്തിനെ ഏല്പിച്ചു.

5 ഇങ്ങനെ പത്രൊസിനെ തടവിൽ സൂക്ഷിച്ചുവരുമ്പോൾ സഭ ശ്രദ്ധയോടെ അവനുവേണ്ടി ദൈവത്തോട് പ്രാർത്ഥിച്ചുകൊണ്ടിരുന്നു.

6 ഹെരോദാവ് അവനെ ജനത്തിന്റെ മുമ്പിൽ നിർത്തുവാൻ തീരുമാനിച്ചതിന്റെ തലേരാത്രിയിൽ പത്രൊസ് രണ്ടു ചങ്ങലയാൽ ബന്ധിയ്ക്കപ്പെട്ടവനായി രണ്ട് പടയാളികളുടെ നടുവിൽ ഉറങ്ങുകയായിരുന്നു; വാതിലിന്റെ മുമ്പിൽ കാവല്ക്കാർ കാരാഗൃഹം കാത്തുകൊണ്ടിരുന്നു.

7 ക്ഷണത്തിൽ കർത്താവിന്റെ ദൂതൻ അവിടെ പ്രത്യക്ഷനായി, അറയ്ക്കുള്ളിൽ ഒരു വെളിച്ചം പ്രകാശിച്ചു. അവൻ പത്രൊസിന്റെ വശത്ത് തട്ടി: “വേഗം എഴുന്നേൽക്ക” എന്നു പറഞ്ഞ് അവനെ ഉണർത്തി; ഉടനെ അവന്റെ ചങ്ങല കൈമേൽനിന്ന് അഴിഞ്ഞു വീണു.

8 ദൂതൻ അവനോട്: “അര കെട്ടി ചെരിപ്പിട്ട് മുറുക്കുക” എന്നു പറഞ്ഞു. അവൻ അങ്ങനെ ചെയ്തു; “നിന്റെ വസ്ത്രം പുതച്ച് എന്റെ പിന്നാലെ വരിക” എന്നു പറഞ്ഞു.

9 അവൻ പിന്നാലെ ചെന്ന്, ദൂതൻ മുഖാന്തരം സംഭവിച്ചത് വാസ്തവം എന്ന് അറിയാതെ താൻ ഒരു ദർശനം കാണുന്നു എന്നു നിരൂപിച്ചു.

10 അവർ ഒന്നാം കാവലും രണ്ടാമത്തേതും കടന്നു പട്ടണത്തിൽ ചെല്ലുന്ന ഇരുമ്പുവാതിൽക്കൽ എത്തി. അത് അവർക്ക് തനിയെ തുറന്നു; അവർ പുറത്തിറങ്ങി ഒരു തെരുവ് കടന്നു, ഉടനെ ദൂതൻ അവനെ വിട്ടുപോയി.

11 പത്രൊസിന് സുബോധം വന്നിട്ട്: “കർത്താവ് തന്റെ ദൂതനെ അയച്ച് ഹെരോദാവിന്റെ കയ്യിൽനിന്നും യെഹൂദജനത്തിന്റെ സകല പ്രതീക്ഷയിൽനിന്നും എന്നെ വിടുവിച്ചു എന്ന് ഞാൻ ഇപ്പോൾ വാസ്തവമായി അറിയുന്നു” എന്ന് അവൻ പറഞ്ഞു.

12 ഈ വസ്തുതകൾ തിരിച്ചറിഞ്ഞ ശേഷം അവൻ മർക്കൊസ് എന്നു വിളിക്കുന്ന യോഹന്നാന്റെ അമ്മ മറിയയുടെ വീട്ടിൽ ചെന്ന്. അവിടെ അനേകർ ഒരുമിച്ചുകൂടി പ്രാർത്ഥിച്ചുകൊണ്ടിരുന്നു.

13 അവൻ പടിപ്പുരവാതിൽക്കൽ മുട്ടിയപ്പോൾ രോദാ എന്നൊരു ബാല്യക്കാരത്തി വിളികേൾപ്പാൻ അടുത്തുവന്നു.

14 പത്രൊസിന്റെ ശബ്ദം തിരിച്ചറിഞ്ഞു, സന്തോഷത്താൽ പടിവാതിൽ തുറക്കാതെ അകത്തേക്ക് ഓടി, “പത്രൊസ് പടിപ്പുരയ്ക്കൽ നില്ക്കുന്നു” എന്ന് അറിയിച്ചു.

15 അവർ അവളോട്: “നിനക്ക് ബുദ്ധിഭ്രമം പിടിച്ചിരിക്കുന്നു” എന്നു പറഞ്ഞു; അവളോ: അല്ല, ഉള്ളതുതന്നെ എന്ന് ഉറപ്പിച്ചു പറയുമ്പോൾ “അവന്റെ ദൂതൻ ആകുന്നു” എന്ന് അവർ പറഞ്ഞു.

16 പത്രൊസ് മുട്ടിക്കൊണ്ടിരുന്നു; അവർ തുറന്നപ്പോൾ അവനെ കണ്ട് വിസ്മയിച്ചു.

17 അവർ മിണ്ടാതിരിക്കുവാൻ അവൻ ആംഗ്യം കാട്ടി, കർത്താവ് തന്നെ തടവിൽനിന്ന് പുറപ്പെടുവിച്ച വിവരം പറഞ്ഞു കേൾപ്പിച്ചു; “ഇത് യാക്കോബിനോടും ശേഷം സഹോദരന്മാരോടും അറിയിക്കുവിൻ” എന്നു പറഞ്ഞു; പിന്നെ അവൻ പുറപ്പെട്ട് വേറൊരു സ്ഥലത്തേയ്ക്ക് പോയി.

18 നേരം വെളുത്തപ്പോൾ പത്രൊസ് എവിടെ പോയി എന്ന് പടയാളികൾക്ക് അല്പമല്ലാത്ത പരിഭ്രമം ഉണ്ടായി.

19 ഹെരോദാവ് അവനെ അന്വേഷിച്ചിട്ട് കാണായ്കയാൽ കാവൽക്കാരെ വിസ്തരിച്ച് അവരെ കൊല്ലുവാൻ കല്പിച്ചു; പിന്നെ അവൻ യെഹൂദ്യയിൽ നിന്നും കൈസര്യയിലേക്ക് പോയി അവിടെ പാർത്തു.

20 ഹെരോദാ രാജാവ് സോര്യരുടെയും സിദോന്യരുടെയും നേരെ കോപാകുലനായിരിക്കവെ ആ ദേശത്തുനിന്ന് തങ്ങൾക്ക് ആഹാരം കിട്ടിവരികയാൽ അവർ ഏകമനസ്സോടെ അവന്റെ അടുക്കൽ ചെന്ന്, ഹെരോദാവിന്റെ വിശ്വസ്തസേവകനായ ബ്ലസ്തൊസിനെ വശത്താക്കി സന്ധിയ്ക്കായി അപേക്ഷിച്ചു.

21 നിശ്ചയിച്ച ദിവസത്തിൽ ഹെരോദാവ് രാജവസ്ത്രം ധരിച്ച് സിംഹാസനത്തിൽ ഇരുന്ന് അവരോട് പ്രസംഗിച്ചു.

22 “ഇത് മനുഷ്യന്റെ ശബ്ദമല്ല ഒരു ദേവന്റെ ശബ്ദം അത്രേ” എന്ന് ജനം ആർത്തു.

23 അവൻ അത്യുന്നതനായ ദൈവത്തിന് മഹത്വം കൊടുക്കായ്കയാൽ കർത്താവിന്റെ ദൂതൻ ഉടനെ അവനെ അടിച്ചു, അവൻ കൃമിയ്ക്ക് ഇരയായി പ്രാണനെ വിട്ടു.

24 എന്നാൽ ദൈവവചനം മേല്ക്കുമേൽ വ്യാപിച്ചും വിശ്വാസികളുടെ എണ്ണം പെരുകിയും കൊണ്ടിരുന്നു.

25 ബർന്നബാസും ശൌലും ശുശ്രൂഷ നിവർത്തിച്ച ശേഷം മർക്കൊസ് എന്ന് മറുപേരുള്ള യോഹന്നാനെയും കൂട്ടിക്കൊണ്ട് യെരൂശലേം വിട്ട് മടങ്ങിപ്പോന്നു.