2 Timothy 4 in Malayalam

1 ദൈവത്തെയും, ജീവിക്കുന്നവർക്കും മരിച്ചവർക്കും ന്യായവിസ്താരം നടത്തുവാനുള്ള ക്രിസ്തുയേശുവിനെയും സാക്ഷിനിർത്തി അവന്റെ പ്രത്യക്ഷതയും രാജ്യവും നിമിത്തം ഗൗരവപൂർവം ഞാൻ കല്പിക്കുന്നത്:

2 വചനം പ്രസംഗിക്കുക; സമയത്തിലും അസമയത്തിലും ഒരുങ്ങിനിൽക്കുക; സകല ദീർഘക്ഷമയോടും ഉപദേശത്തോടുംകൂടെ ശാസിക്കുക; തർജ്ജനം ചെയ്യുക; പ്രബോധിപ്പിക്കുക.

3 എന്തെന്നാൽ ജനങ്ങൾ ആരോഗ്യകരമായ ഉപദേശം സ്വീകരിക്കാതെ, കർണ്ണരസത്തിനായി സ്വന്ത മോഹങ്ങൾക്കൊത്തവണ്ണം ഉപദേഷ്ടാക്കന്മാരെ തങ്ങൾക്കായി വിളിച്ചുകൂട്ടുകയും

4 സത്യത്തിന് ചെവികൊടുക്കാതെ, കെട്ടുകഥ കേൾക്കുവാൻ തിരിയുകയും ചെയ്യുന്ന കാലം വരും.

5 നീയോ സകലത്തിലും സമചിത്തൻ ആയിരിക്കുക; കഷ്ടം സഹിക്കുക; സുവിശേഷകന്റെ പ്രവൃത്തിചെയ്യുക; നിന്റെ ശുശ്രൂഷ നിവർത്തിക്കുക.

6 ഞാനോ ഇപ്പോൾതന്നെ പാനീയയാഗമായി ഒഴിക്കപ്പെടുന്നു; എന്റെ നിര്യാണകാലവും അടുത്തിരിക്കുന്നു.

7 ഞാൻ നല്ല പോർ പൊരുതി, ഓട്ടം തികച്ചു, വിശ്വാസം കാത്തു.

8 ഇനി നീതിയുടെ കിരീടം എനിക്കായി കരുതിവച്ചിരിക്കുന്നു; അത് നീതിയുള്ള ന്യായാധിപതിയായ കർത്താവ് ആ ദിവസത്തിൽ എനിക്ക് നല്കും; എനിക്ക് മാത്രമല്ല, അവന്റെ പ്രത്യക്ഷത പ്രിയംവച്ച ഏവർക്കുംകൂടെ.

9 വേഗത്തിൽ എന്റെ അടുക്കൽ വരുവാൻ ഉത്സാഹിക്കുക.

10 എന്തെന്നാൽ ദേമാസ് ഈ ലോകത്തെ സ്നേഹിച്ചിട്ട് എന്നെ വിട്ട് തെസ്സലോനിക്യയിലേക്ക് പോയി. ക്രേസ്കസ് ഗലാത്യയ്ക്കും തീത്തോസ് ദല്മാത്യയ്ക്കും പോയി;

11 ലൂക്കോസ് മാത്രമേ എന്നോടുകൂടെ ഉള്ളൂ; മർക്കൊസ് എനിക്ക് ശുശ്രൂഷയ്ക്കായി ഉപയോഗമുള്ളവൻ ആകയാൽ അവനെ കൂട്ടിക്കൊണ്ട് വരിക.

12 തിഹിക്കൊസിനെ ഞാൻ എഫെസോസിലേക്ക് അയച്ചിരിക്കുന്നു.

13 ഞാൻ ത്രോവാസിൽ കർപ്പൊസിന്റെ പക്കൽ വച്ചിട്ട് പോന്ന പുതപ്പും പുസ്തകങ്ങളും വിശേഷാൽ ചർമ്മലിഖിതങ്ങളും നീ വരുമ്പോൾ കൊണ്ടുവരിക.

14 ചെമ്പുപണിക്കാരൻ അലെക്സന്തർ എനിക്ക് വളരെ ദോഷം ചെയ്തു; അവന്റെ പ്രവൃത്തികൾക്കു തക്കവണ്ണം കർത്താവ് അവന് പകരം ചെയ്യും.

15 അവൻ നമ്മുടെ പ്രസംഗത്തോട് അത്യന്തം എതിർത്തുനിന്നതുകൊണ്ട് നീയും അവനെ സൂക്ഷിച്ചുകൊള്ളുക.

16 എന്റെ ഒന്നാം പ്രതിവാദത്തിൽ ആരും എനിക്ക് തുണ നിന്നില്ല; എല്ലാവരും എന്നെ കൈവിട്ടു; അത് അവർക്ക് എതിരെ കണക്കിടാതിരിക്കട്ടെ.

17 എന്നാൽ കർത്താവ് എന്നോട് കൂടെ നിന്ന് പ്രസംഗം എന്നെക്കൊണ്ട് നിവർത്തിക്കുവാനും സകല ജാതികളും കേൾക്കുവാനും എന്നെ ശക്തീകരിച്ചു; അങ്ങനെ ഞാൻ സിംഹത്തിന്റെ വായിൽനിന്നു രക്ഷ പ്രാപിച്ചു.

18 കർത്താവ് എന്നെ സകല ദുഷ്പ്രവൃത്തിയിൽനിന്നും വിടുവിച്ച് തന്റെ സ്വർഗ്ഗീയരാജ്യത്തിനായി കാത്തുസൂക്ഷിക്കും; അവന് എന്നെന്നേക്കും മഹത്വം. ആമേൻ.

19 പ്രിസ്കെക്കും അക്വിലാവിനും ഒനേസിഫൊരൊസിന്റെ കുടുംബത്തിനും വന്ദനം ചൊല്ലുക.

20 എരസ്തൊസ് കൊരിന്തിൽ താമസിച്ചു; എന്നാൽ ത്രൊഫിമൊസിനെ ഞാൻ മിലേത്തിൽ രോഗിയായി വിട്ടിട്ടുപോന്നു.

21 കഴിവതും ശീതകാലത്തിന് മുമ്പെ വരുവാൻ ശ്രമിക്കുക. യൂബൂലൊസും പൂദെസും ലീനൊസും ക്ലൌദിയയും സഹോദരന്മാർ എല്ലാവരും നിനക്ക് വന്ദനം ചൊല്ലുന്നു.

22 കർത്താവ് നിന്റെ ആത്മാവോടുകൂടെ ഇരിക്കട്ടെ. കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.