2 Samuel 20 in Malayalam

1 എന്നാൽ ബെന്യാമീന്യനായി ബിക്രിയുടെ മകനായ ശേബ എന്നു പേരുള്ള ഒരു നീചൻ അവിടെ ഉണ്ടായിരുന്നു; അവൻ കാഹളം ഊതി: “ദാവീദിൽ നമുക്ക് ഓഹരി ഇല്ല; യിശ്ശായിയുടെ മകനിൽ അവകാശവും ഇല്ല; യിസ്രായേലേ, നിങ്ങൾ എല്ലാവരും വീട്ടിലേക്കു പൊയ്ക്കൊള്ളുവിൻ” എന്നു പറഞ്ഞു.

2 അപ്പോൾ യിസ്രായേൽ ഒക്കെയും ദാവീദിനെ വിട്ടു പിന്മാറി ബിക്രിയുടെ മകനായ ശേബയുടെ പക്ഷം ചേർന്നു; എന്നാൽ യെഹൂദാപുരുഷന്മാർ യോർദ്ദാൻതുടങ്ങി യെരൂശലേംവരെ അവരുടെ രാജാവിനോട് കൂറ് പുലർത്തി.

3 ദാവീദ് യെരൂശലേമിൽ അരമനയിൽ എത്തി; അരമന സൂക്ഷിക്കുവാൻ പാർപ്പിച്ചിരുന്ന പത്ത് വെപ്പാട്ടികളെയും രാജാവ് ഉൾമുറിയിൽ ആക്കി രക്ഷിച്ചു എങ്കിലും അവരുമായി ശാരീരിക ബന്ധം പുലർത്തിയില്ല. അങ്ങനെ അവർ മരണംവരെ അടയ്ക്കപ്പെട്ടവരായി വൈധവ്യം ആചരിച്ചു.

4 അനന്തരം രാജാവ് അമാസയോട്: “നീ മൂന്നു ദിവസത്തിനകം യെഹൂദാപുരുഷന്മാരെ വിളിച്ചുകൂട്ടി അവരുമായി ഇവിടെ വരുക” എന്നു പറഞ്ഞു.

5 അങ്ങനെ അമാസാ യെഹൂദാപുരുഷന്മാരെ വിളിച്ചുകൂട്ടുവാൻ പോയി; എന്നാൽ ദാവീദ് നിശ്ചയിച്ച അവധിയിലധികം അവൻ താമസിച്ചുപോയി.

6 എന്നാൽ ദാവീദ് അബീശായിയോട്: “അബ്ശാലോം ചെയ്തതിനെക്കാൾ ബിക്രിയുടെ മകനായ ശേബ ഇപ്പോൾ നമുക്കു അധികം ദോഷം ചെയ്യും; അവൻ ഉറപ്പുള്ള വല്ല പട്ടണത്തിലും കടന്ന് നമ്മളിൽനിന്ന് രക്ഷപ്പെടാതിരിക്കേണ്ടതിന് നീ നിന്റെ യജമാനന്റെ പടയാളികളെ കൂട്ടിക്കൊണ്ട് അവനെ പിന്തുടരുക” എന്നു പറഞ്ഞു.

7 അങ്ങനെ യോവാബിന്റെ ആളുകളും ക്രേത്യരും പ്ലേത്യരും സകലവീരന്മാരും ബിക്രിയുടെ മകനായ ശേബയെ പിന്തുടരുവാൻ യെരൂശലേമിൽനിന്ന് പുറപ്പെട്ടു.

8 അവർ ഗിബെയോനിലെ വലിയ പാറയുടെ അടുക്കൽ എത്തിയപ്പോൾ അമാസാ അവർക്കെതിരെ വന്നു. എന്നാൽ യോവാബ് ധരിച്ചിരുന്ന പടയങ്കിമേൽ ഒരു കച്ചയിൽ ഉറയോടുകൂടി ഒരു വാൾ അരയ്ക്കു കെട്ടിയിരിന്നു; അവൻ നടക്കുമ്പോൾ അത് വീണുപോയി.

9 യോവാബ് അമാസയോട്: “സഹോദരാ, സുഖം തന്നേയോ” എന്നു പറഞ്ഞ് അമാസയെ ചുംബനം ചെയ്യുവാൻ വലത്തുകൈകൊണ്ട് അവന്റെ താടിക്കു പിടിച്ചു.

10 എന്നാൽ യോവാബിന്റെ കയ്യിൽ വാൾ ഇരിക്കുന്നത് അമാസാ ശ്രദ്ധിച്ചില്ല; യോവാബ് അവനെ വാൾകൊണ്ട് വയറ്റത്തു കുത്തി; അവന്റെ കുടൽമാല പുറത്തുവന്നു; രണ്ടാമത് കുത്തേണ്ടിവന്നില്ല; അവൻ മരിച്ചുപോയി. യോവാബും അവന്റെ സഹോദരനായ അബീശായിയും ബിക്രിയുടെ മകനായ ശേബയെ പിന്തുടർന്നു.

11 യോവാബിന്റെ ആളുകളിൽ ഒരുവൻ അമാസയ്ക്കരികിൽ നിന്നുകൊണ്ട്: “യോവാബിനോട് ഇഷ്ടമുള്ളവനും ദാവീദിന്റെ പക്ഷക്കാരനും യോവാബിന്റെ പിന്നാലെ ചെല്ലട്ടെ” എന്നു പറഞ്ഞു.

12 അമാസാ പെരുവഴിനടുവിൽ രക്തത്തിൽ മുഴുകി കിടന്നതുകൊണ്ട് ജനമെല്ലാം നില്ക്കുന്നു എന്ന് കണ്ടിട്ട് അവൻ അമാസയെ പെരുവഴിയിൽനിന്ന് വയലിലേക്ക് മാറ്റി; അവിടെ എത്തുന്നവനെല്ലാം നില്ക്കുന്നു എന്ന് കണ്ടതിനാൽ അവൻ ഒരു വസ്ത്രം അവന്റെമേൽ മൂടി.

13 അവനെ പെരുവഴിയിൽനിന്ന് മാറ്റിയശേഷം എല്ലാവരും ബിക്രിയുടെ മകനായ ശേബയെ പിന്തുടരുവാൻ യോവാബിന്റെ പിന്നാലെ പോയി.

14 എന്നാൽ ശേബ എല്ലായിസ്രായേൽഗോത്രങ്ങളിലും കൂടി കടന്ന് ആബേലിലും ബേത്ത്-മാഖയിലും എല്ലാ ബേര്യരുടെ അടുക്കലും ചെന്നു; അവരും ഒന്നിച്ചുകൂടി അവന്റെ പിന്നാലെ ചെന്നു.

15 മറ്റവർ വന്ന് ബേത്ത്-മാഖയിലെ ആബേലിൽ അവനെ നിരോധിച്ചു. അവർ പട്ടണത്തിന് നേരെ ഒരു മൺകൂന ഉയർത്തി; അത് കോട്ടമതിലിനോട് ചേർന്നാണ് നിന്നിരുന്നത്; യോവാബിനോടുകൂടെയുള്ള എല്ലാ പടജ്ജനവും മതിൽ തള്ളിയിടുവാൻ തക്കവണ്ണം ഇടിച്ചുതുടങ്ങി.

16 അപ്പോൾ ജ്ഞാനമുള്ള ഒരു സ്ത്രീ: “കേൾക്കുവിൻ, കേൾക്കുവിൻ; ഞാൻ യോവാബിനോട് സംസാരിക്കേണ്ടതിന് അടുത്തുവരുവാൻ അവനോട് പറയുവിൻ” എന്ന് പട്ടണത്തിൽനിന്ന് വിളിച്ചുപറഞ്ഞു.

17 അവൻ അടുത്തുചെന്നപ്പോൾ: “നീ യോവാബോ?” എന്ന് ആ സ്ത്രീ ചോദിച്ചു. “അതേ” എന്ന് അവൻ പറഞ്ഞു. അവൾ അവനോട്: “അടിയന്റെ വാക്ക് കേൾക്കണമേ” എന്നു പറഞ്ഞു. “ഞാൻ കേൾക്കുന്നുണ്ട്” എന്ന് അവൻ പറഞ്ഞു.

18 എന്നാൽ അവൾ: “‘ആബേലിൽ ചെന്ന് നിർദ്ദേശം ചോദിക്കണം’ എന്ന് പണ്ടൊക്കെ പറയുകയും അങ്ങനെ തർക്കം തീർക്കുകയും ചെയ്തിരുന്നു.

19 ഞാൻ യിസ്രായേലിൽ സമാധാനവും വിശ്വസ്തതയും ഉള്ളവരിൽ ഒരുവൾ ആകുന്നു; നീ യിസ്രായേലിൽ മാതാവായിരിക്കുന്ന ഒരു പട്ടണത്തെ നശിപ്പിക്കുവാൻ നോക്കുന്നു; നീ യഹോവയുടെ അവകാശം വിഴുങ്ങിക്കളയുന്നത് എന്ത്?” എന്നു പറഞ്ഞു.

20 അതിന് യോവാബ്: “അതിനിടവരാതിരിക്കട്ടെ! വിഴുങ്ങിക്കളയുവാനോ നശിപ്പിക്കുവാനോ എനിക്ക് ഇടവരാതിരിക്കട്ടെ!

21 കാര്യം അങ്ങനെയല്ല; ബിക്രിയുടെ മകനായ ശേബ എന്നൊരു എഫ്രയീംമലനാട്ടുകാരൻ ദാവീദ്‌ രാജാവിനെതിരെ തന്റെ കരം ഉയർത്തിയിരിക്കുന്നു; അവനെ മാത്രം വിട്ടുതന്നാൽ മതി; ഞാൻ പട്ടണത്തെ വിട്ടുപോകും” എന്നു പറഞ്ഞു. സ്ത്രീ യോവാബിനോട്: “നോക്കിക്കൊള്ളുക! അവന്റെ തല മതിലിന്റെ മുകളിൽനിന്ന് നിന്റെ അടുക്കൽ ഇട്ടുതരും” എന്നു പറഞ്ഞു.

22 അങ്ങനെ സ്ത്രീ ചെന്ന് തന്റെ ജ്ഞാനത്താൽ സകലജനത്തെയും സമ്മതിപ്പിച്ചു; അവർ ബിക്രിയുടെ മകനായ ശേബയുടെ തല വെട്ടി യോവാബിന്റെ അടുക്കൽ ഇട്ടുകൊടുത്തു; അപ്പോൾ അവൻ കാഹളം ഊതി, എല്ലാവരും പട്ടണം വിട്ട് വീടുകളിലേക്ക് പോയി. യോവാബ് യെരൂശലേമിൽ രാജാവിന്റെ അടുക്കൽ മടങ്ങിപ്പോയി.

23 യോവാബ് യിസ്രായേൽ സൈന്യത്തിനെല്ലാം സൈന്യാധിപൻ ആയിരുന്നു; യെഹോയാദായുടെ മകനായ ബെനായാവ് ക്രേത്യരുടെയും പ്ലേത്യരുടെയും നായകൻ ആയിരുന്നു.

24 അദോരാം ഊഴിയവേലക്കാർക്ക് മേൽവിചാരകൻ; അഹിലൂദിന്റെ മകനായ യെഹോശാഫാത്ത് മന്ത്രി;

25 ശെവാ പകർപ്പെഴുത്തുക്കാരൻ; സാദോക്കും അബ്യാഥാരും പുരോഹിതന്മാർ.

26 യായീര്യനായ ഈരയും ദാവീദിന്റെ പുരോഹിതൻ ആയിരുന്നു.