1 Samuel 29 in Malayalam

1 അതിനുശേഷം ഫെലിസ്ത്യർ തങ്ങളുടെ സേനകളെയെല്ലാം അഫേക്കിൽ ഒന്നിച്ചുകൂട്ടി; യിസ്രായേല്യരും യിസ്രയേലിൽ ഉള്ള ഉറവിനരികെ പാളയം ഇറങ്ങി.

2 അപ്പോൾ ഫെലിസ്ത്യപ്രഭുക്കന്മാർ നൂറുനൂറായും ആയിരം ആയിരമായും മുൻപോട്ട് നീങ്ങി; എന്നാൽ ദാവീദും അവന്റെ ആളുകളും പിൻപടയിൽ ആഖീശിനോടുകൂടെ ആയിരുന്നു.

3 ഫെലിസ്ത്യപ്രഭുക്കന്മാർ ചോദിച്ചു; “ഈ എബ്രായർ ഇവിടെ എന്ത് ചെയ്യുന്നു?“ ആഖീശ് ഫെലിസ്ത്യപ്രഭുക്കന്മാരോടു പറഞ്ഞു; “ഇവൻ ദാവീദല്ലയോ? യിസ്രായേൽരാജാവായ ശൗലിന്റെ ഭൃത്യനായിരുന്ന ദാവീദ്; എത്രനാളായി എത്രസംവത്സരമായി അവൻ എന്നോടുകൂടെ പാർക്കുന്നു. അവൻ എന്നെ ആശ്രയിച്ചതുമുതൽ ഇന്നുവരെ ഞാൻ അവനിൽ ഒരു കുറ്റവും കണ്ടിട്ടില്ല“.

4 എന്നാൽ ഫെലിസ്ത്യപ്രഭുക്കന്മാർ ആഖീശിനോട് കോപിച്ചു; “നീ അവന് കല്പിച്ചുകൊടുത്ത സ്ഥലത്തേക്ക് പൊയ്ക്കൊൾവാൻ അവനെ മടക്കിഅയക്ക; അവൻ യുദ്ധത്തിന്നു നമ്മോടുകൂടെ വരരുത്; അവൻ യുദ്ധത്തിൽ നമുക്കു ദ്രോഹിയായി തീർന്നേക്കാം; ഈ ആളുകളുടെ തലകളെക്കൊണ്ടല്ലാതെ മറ്റെന്തുകൊണ്ടാകുന്നു അവൻ തന്റെ യജമാനനെ പ്രസാദിപ്പിക്കുന്നത്?

5 ശൗൽ ആയിരത്തെ കൊന്നു ദാവീദോ പതിനായിരത്തെ എന്ന് ചൊല്ലി അവർ നൃത്തത്തിൽ ഗാനപ്രതിഗാനം പാടിയ ദാവീദ് ഇവനല്ലയോ?“ എന്നു ഫെലിസ്ത്യപ്രഭുക്കന്മാർ അവനോട് പറഞ്ഞു.

6 അപ്പോൾ ആഖീശ് ദാവീദിനെ വിളിച്ച് അവനോട് പറഞ്ഞു; “യഹോവയാണ, നീ പരമാർത്ഥിയും പാളയത്തിൽ എന്നോടുകൂടെയുള്ള നിന്റെ പോക്കും വരവും എനിക്ക് ബോധിച്ചതും ആകുന്നു. നീ എന്റെ അടുക്കൽ വന്ന നാൾമുതൽ ഇന്നുവരെയും ഞാൻ നിന്നിൽ ഒരു ദോഷവും കണ്ടിട്ടില്ല; എന്നാൽ പ്രഭുക്കന്മാർക്ക് നിന്നെ ഇഷ്ടമല്ല.

7 ആകയാൽ നീ ചെയ്യുന്നത് ഫെലിസ്ത്യപ്രഭുക്കന്മാർക്ക് അനിഷ്ടമായി തോന്നാതിരിക്കേണ്ടതിന് സമാധാനത്തോടെ മടങ്ങിപ്പൊയ്ക്കൊൾക”.

8 ദാവീദ് ആഖീശിനോട് ചോദിച്ചു: “എന്നാൽ ഞാൻ എന്ത് ചെയ്തു? എന്റെ യജമാനനായ രാജാവിന്റെ ശത്രുക്കളുടെ നേരെ ഞാൻ ചെന്ന് പൊരുതി കൂടാതവണ്ണം നിന്നോടുകൂടെ ഇരുന്ന നാൾമുതൽ ഇന്നുവരെ നീ അടിയനിൽ എന്ത് കണ്ടിരിക്കുന്നു”.

9 ആഖീശ് ദാവീദിനോട് മറുപടി പറഞ്ഞു: “എനിക്കറിയാം; എനിക്ക് നിന്നെ ഒരു ദൈവദൂതനെപ്പോലെ ബോധിച്ചിരിക്കുന്നു; എന്നാൽ ഫെലിസ്ത്യ പ്രഭുക്കന്മാർ: “അവൻ ഞങ്ങളോടുകൂടെ യുദ്ധത്തിന് വരരുത്” എന്നു പറഞ്ഞിരിക്കുന്നു.

10 ആകയാൽ നിന്നോടുകൂടെ വന്നിരിക്കുന്ന നിന്റെ യജമാനന്റെ ഭൃത്യന്മാരുമായി നന്നാ രാവിലെ എഴുന്നേറ്റുകൊൾക; അതികാലത്ത് എഴുന്നേറ്റ് വെളിച്ചം ആയ ഉടനെ പൊയ്ക്കൊൾവിൻ”.

11 ഇങ്ങനെ ദാവീദും അവന്റെ ആളുകളും ഫെലിസ്ത്യദേശത്തേക്ക് മടങ്ങിപ്പോകുവാൻ രാവിലെ എഴുന്നേറ്റു; ഫെലിസ്ത്യരോ ജെസ്രീലിലേക്ക് പോയി.